200 കോടിയുടെ തട്ടിപ്പ് കേസില്‍ നടി ജാക്വിലിനെ ഡല്‍ഹി പോലീസ് ചോദ്യം ചെയ്തു

ന്യൂഡല്‍ഹി. സുകേഷ് ചന്ദ്രശേഖര്‍ പ്രതിയായ 200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെ ഡല്‍ഹി പോലീസ് ചോദ്യം ചെയ്തു. ഡല്‍ഹി പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് കേസ് അന്വേഷിക്കുന്നത്. ഡല്‍ഹി പോലീസിന് മുന്നില്‍ ജാക്വിലിന്‍ ഫെര്‍ണാണ്ടസ് ബുധനാഴ്ച ഹാജരായി. ബുധനാഴ്ച രാവിലെ 11.30 ഓടെയാണ് ജാക്വിലിന്‍ ഫെര്‍ണാണ്ടസ് ഡല്‍ഹി മന്ദിര്‍ മാര്‍ഗിലെ ഓഫീസില്‍ എത്തിയത്.

കേസില്‍ ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് സുകേഷിന് പരിചയപ്പെടുത്തി നല്‍കിയ പിങ്കി ഇറാനിയും ബുധനാഴ്ച ഡല്‍ഹി പോലീസിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നതോടെ കേസുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തതവരുമെന്ന് അന്വേഷണ സംഘം വിലയിരുത്തുന്നു.

ജാക്വിലിന്‍ ഫെര്‍ണാണ്ടസും സുകേഷുമായിട്ടുള്ള ബന്ധം സുകേഷ് നല്‍കിയ സമ്മാനങ്ങള്‍ എന്നിവയെ സംബന്ധിച്ചെല്ലാം ഡല്‍ഹി പോലീസ് വിശദമായി ഇരുവരെയും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ആവശ്യമായ ചോദ്യാവലിയും തയ്യാറാക്കിയിട്ടുണ്ട്. എന്നാല്‍ വരും ദിവസങ്ങളിലും ജാക്വിലിന്‍ ഫെര്‍ണാണ്ടസ് ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് പോലീസ് പറയുന്നു.

ഇതിനായി ജാക്വിലിന്‍ ഫെര്‍ണാണ്ടസിനോട് ഡല്‍ഹിയില്‍ തന്നെ തുടരുവാന്‍ നിര്‍ദേശിച്ചു. മുമ്പ് തട്ടിപ്പ് കേസില്‍ ഇഡി ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെ പ്രതിചേര്‍ത്തിരുന്നു. ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്റെ ഏഴ് കോടിരുപയുടെ സ്വത്തും ഇഡി കണ്ടുകെട്ടിയിരുന്നു.