സിനിമയ്ക്ക് ശരീരം പ്രദര്‍ശിപ്പിക്കാന്‍ നിര്‍ബന്ധിച്ചു, ആ സിനിമ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കണ്ടു

ശക്തമായ വേഷങ്ങളില്‍ മലയാളത്തിലും തമിഴിലും ഒരേപോലെ നില്‍ക്കുന്ന താരമാണ് സംഗീത. അന്നും ഇന്നും സംഗീത അങ്ങനെ തന്നെ. ലയാളത്തില്‍ മോഹന്‍ലാലിനും ജയറാമിനും ദിലീപിനുമൊപ്പവും നടി അഭിനയിച്ചു. സാമി സംവിധാനം ചെയ്ത ഉയിര്‍ എന്ന ചിത്രത്തിലെ കഥാപാത്രമാണ് സംഗീതയ്ക്ക് വഴിത്തിരിവായത്. എന്നാല്‍, ആ സിനിമ ചെയ്യുമ്പോഴുണ്ടായ മാനസികാവസ്ഥ സംഗീത പറയുന്നു. ഒട്ടും ഇഷ്ടമില്ലാതെ എടുത്ത പടമായിരുന്നു അത്. അരുന്ധതി എന്ന ബോള്‍ഡും നെഗറ്റീവുമായ കഥാപാത്രത്തെയാണ് സംഗീത ചിത്രത്തില്‍ അവതരിപ്പിച്ചത്. ശരീരം പ്രദര്‍ശിപ്പിക്കാന്‍ വരെ ആവശ്യപ്പെട്ട സിനിമയായിരുന്നു അത്.

സിനിമയ്ക്ക് എരിവുകൂട്ടാൻ കൂടുതൽ ശരീര പ്രദര്ശനം നടത്താന്; അണിയറ പ്രവര്ത്തകര് നിര്ബന്ധിച്ചുവെന്ന് താരം പറഞ്ഞു. തവണ മാത്രമാണ് താന്‍ ആ ചിത്രം തിയേറ്ററില്‍ പോയി കണ്ടതെന്നും സംഗീത പറയുന്നു. സംവിധായകന്‍ എന്നോട് കഥ പറഞ്ഞപ്പോള്‍ തന്നെ അത് പുതുമുയുള്ളതാണെന്നും ബോള്‍ഡുമാണെന്ന് എനിക്ക് ബോധ്യമായിരുന്നു. എന്നാല്‍, അതില്‍ അഭിനയിക്കണോ എന്ന കാര്യത്തില്‍ ഉറപ്പുണ്ടായിരുന്നില്ല. അന്ന് വൈകീട്ട് ഞാന്‍ മന:ശാസ്ത്രജ്ഞന്‍ കൂടിയായ എന്റെ കുടുംബ ഡോക്ടറെ സന്ദര്‍ശിച്ചു. അദ്ദേഹം എന്നോട് വിചിത്രമായ ഒരു കേസിന്റെ കാര്യംപറഞ്ഞു. ഭര്‍ത്താവിന്റെ സഹോദരനുമായി അവിഹിത ബന്ധത്തില്‍ ഏര്‍പ്പെടാന്‍ വേണ്ടി സ്വന്തം ഭര്‍ത്താവിന് ഭക്ഷണത്തില്‍ ഉറക്കഗുളിക കലര്‍ത്തി കൊടുക്കുന്നു ഒരു സത്രീയുടെ കഥയായിരുന്നു അത്. ഞാന്‍ ഞെട്ടിപ്പോയി. ഇതേ കഥയാണ് സംവിധായകന്‍ എന്നോട് പറഞ്ഞത്. അതൊരു ബോധവത്കരണ ചിത്രമായിരിക്കുമെന്നും അതില്‍ അഭിനയിക്കണമെന്നുമാണ് ഡോക്ടര്‍ പറഞ്ഞത്.

ക്ലീവേജ് ഷോട്ടുകളോ അധികം ശരീരം കാണിക്കുന്ന ദൃശ്യങ്ങളോ ഇല്ലാതെ ഈ സിനിമ എടുക്കുകയാണെങ്കില്‍ ഞാന്‍ അഭിനയിക്കാമെന്ന് സംവിധായകനോട് പറഞ്ഞു. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ആണെങ്കില്‍ പോലും അതില്‍ അത്തരം മോശപ്പെട്ട സീന്‍ പാടില്ലെന്ന് എനിക്ക് നിര്‍ബന്ധമായിരുന്നു. അദ്ദേഹം സമ്മതിക്കുകയും ഞങ്ങള്‍ ചിത്രീകരണം ആരംഭിക്കുകയും ചെയ്തു. ഷൂട്ടിങ്ങിന്റെ സമയത്ത് നിരവധി അഭിപ്രായ വ്യത്യാസങ്ങളും തര്‍ക്കങ്ങളും ഉണ്ടായിരുന്നു. സിനിമയ്ക്ക് എരിവ് കൂട്ടാന്‍ ഞാന്‍ കുറച്ച് കൂടി ശരീരം പ്രദര്‍ശിപ്പിക്കണമെന്നായിരുന്നു അണിയറ പ്രവര്‍ത്തകരുടെ ആവശ്യം. എന്നാല്‍, ഞാന്‍ അതിന് ഒരുക്കമായിരുന്നില്ല.

ഞങ്ങള്‍ സിനിമ പൂര്‍ത്തീകരിച്ചു. അത്ഭുതാവഹമായിരുന്നു അതിന് ലഭിച്ച സ്വീകരണം. ആ സിനിമ എനിക്ക് വലിയൊരു ബ്രേക്ക് നല്‍കി. എന്നാല്‍, ജീവിതത്തില്‍ ഒരിക്കല്‍ മാത്രമാണ് ഞാന്‍ ആ സിനിമ കണ്ടത്. അതുതന്നെ അമ്മയ്‌ക്കൊപ്പം റിലീസിന്റെ സമയത്ത്. എനിക്ക് ആ സിനിമ കാണാന്‍ തന്നെ കഴിഞ്ഞില്ല. അത്രയ്ക്കും അലോസരപ്പെടുത്തുന്നതായിരുന്നു അത്. തിയേറ്ററില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ തോന്നി. അമ്മ എന്നെ പിടിച്ചിരുത്തി അത് മുഴുവന്‍ കാണിക്കുകയായിരുന്നു.

ഇന്നും ആ സിനിമ ടിവിയില്‍ വന്നാല്‍ ഞാന്‍ എങ്ങോട്ടെങ്കിലും എഴുന്നേറ്റ് പോവും. ഇത്രയും നെഗറ്റീവ് ടച്ചുള്ള ഒരു കഥാപാത്രമായി എനിക്ക് എന്നെ കാണാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍, പ്രേക്ഷകരുടെ പ്രതികരണം കണ്ട് ഞാന്‍ ആകെ അത്ഭുതപ്പെട്ടുപോയി. നിരവധി ആളുകള്‍ എന്നെ വന്ന് അഭിനന്ദിച്ചു. സിനിമ ആളുകള്‍ സ്വീകരിക്കുമെന്ന് കരുതാതിരുന്നത് കൊണ്ട് അത് തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. കൂടുതല്‍ നെഗറ്റീവ് വേഷങ്ങള്‍ ചെയ്യാന്‍ ഇത് എനിക്ക് ധൈര്യം തന്നു സംഗീത പറഞ്ഞു.