ദിലീപേട്ടനൊപ്പം, അയാൾ പറയുന്നത് നുണ, പിന്തുണയുമായി ആദിത്യൻ ജയൻ

കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം പു​രോ​ഗമിക്കുകയാണ്. ദിലീപിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേരാണ് രം​ഗത്തെത്തുന്നത്. ഇപ്പോൾ സംവിധായകൻ ബാലചന്ദ്ര കുമാർ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളെല്ലാം തെറ്റാണെന്നും വാദിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ ആദിത്യൻ ജയൻ. തൻ്റെ ഫേസ്ബുക്കിലൂടെയാണ് ആദിത്യൻ ജയൻ തൻ്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ദിലീപിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ധാരാളം പോസ്റ്റുകൾ സോഷ്യൽ മീഡയിയൽ ഷെയർ ചെയ്തിട്ടുണ്ട്.

ദിലീപും കാവ്യയും നിറചിരിയോടെ നിൽക്കുന്ന ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് ദിലീപേട്ടനൊപ്പം എന്ന് ആദിത്യൻ കുറിച്ചിട്ടുണ്ട്. കഥ പറയുമ്പോൾ കൃത്യമായി പറയു കാക്കനാട് ജയിൽ അല്ല ആലുവ ജയിൽ ചുമ്മ ഇരുന്നു അടിക്കുവാണ് എന്ന് കുറിച്ച് ദിലീപിനെതിരെ ഉയരുന്ന ആരോപണങ്ങളുടെ വീഡിയോയും ആദിത്യൻ പങ്കുവെച്ചിട്ടുണ്ട്. മീഡിയ വൺ ചാനലിൻ്റെ സ്പെഷ്യൽ എഡിഷൻ ചർച്ചയിൽ സംവിധായകൻ ബാലചന്ദ്ര കുമാർ പറഞ്ഞ ആരോപണങ്ങൾ വെറും നുണയാണ് എന്ന് വാദിക്കുന്ന നിർമ്മാതാവിൻ്റെ വീഡിയോ ആദിത്യൻ ജയൻ പങ്കുവെച്ചിട്ടുണ്ട്.

അതേ സമയം നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ദൃശ്യങ്ങൾ കണ്ടെത്താനായി അന്വേഷണം ദിലീപിന്റെ പ്രവാസി സുഹൃത്തുക്കളിലേക്ക്. നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങൾ വിദേശത്തേക്ക് കടത്തിയെന്ന വിവരത്തെ തുടർന്നാണ് നടപടി. വിദേശത്തുനിന്നും സംവിധായകൻ ബാലചന്ദ്രകുമാറിന് ലഭിച്ച ഫോൺ കോളുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. അന്വേഷണത്തിന്റെ ഭാഗമായി യുകെയിലെ ദിലീപിന്റെ സുഹൃത്തുക്കളുമായി ആശയവിനിമയം നടത്തിയതായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ അറിയിച്ചു.

ദൃശ്യങ്ങൾ എങ്ങനെ ലഭിച്ചു, പിന്നിൽ സാമ്പത്തിക ഇടപാടുകൾ നടന്നോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണ പരിധിയിൽ വരുന്നത്. പീഡനദൃശ്യങ്ങൾ കൈവശമുണ്ടെന്ന് അവകാശപ്പെട്ട് യു.കെ, സ്വിറ്റ്‌സർലാന്റ് എന്നിവിടങ്ങളിൽ നിന്നാണ് ബാലചന്ദ്രകുമാറിന് ഫോൺ കോളുകൾ വന്നത്.

സ്വിറ്റ്‌സർലാന്റിൽ വ്യവസായിയായ മട്ടഞ്ചേരി സ്വദേശിയുടെ കൈവശമാണ് ദൃശ്യമുള്ളതെന്നാണ് വെളിപ്പെടുത്തൽ. ദിലീപിന്റെ അടുത്ത സുഹൃത്തായിരുന്ന ഇയാൾ ഇപ്പോൾ അദ്ദേഹവുമായി അകൽച്ചയിലാണ്. ഇയാൾ ദൃശ്യങ്ങൾ പ്രചരിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. യുകെയിൽ നിന്നും വിളിച്ചയാൾ വീഡിയോ കോളിൽ വന്നാൽ ദൃശ്യങ്ങൾ കാണിക്കാമെന്നും ബാലചന്ദ്രകുമാറിനോട് വാഗ്ദാനം ചെയ്തിരുന്നു. ഇരുവരുടേയും നമ്പർ സഹിതം വിവരങ്ങൾ ഉടൻ തന്നെ ബാലചന്ദ്രകുമാർ ക്രൈംബ്രാഞ്ചിന് കൈമാറി. തുടർന്നാണ് എസ്.പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങിയത്