അഡ്വ.മുഹമ്മദ് മുബാറക് മതഭീകരവാദികളുടെ കേരളത്തിലെ മുഖ്യ ആയുധ പരിശീലകൻ – NIA

കൊച്ചി. അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാവ് അഡ്വ.മുഹമ്മദ് മുബാറക് മതഭീകരവാദികളുടെ കേരളത്തിലെ മുഖ്യ ആയുധപരിശീലകനാണെന്ന് എൻ ഐ എ. റിമാന്റിലുള്ള മുബാറക്ക് എൻഐ എയുടെ കസ്റ്റഡിയിലായി. വിശദമായ ചോദ്യം ചെയ്യലിനും, തെളിവെടുപ്പിനുമായി അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് അഡ്വ.മുഹമ്മദ് മുബാറകിനെ എൻ ഐ എക്ക് ലഭിച്ചിരിക്കുന്നത്.

പി എഫ് ഐ മതഭീകരവാദികളുടെ നിയമോപദേശകനായി പ്രവർത്തിച്ചു വന്ന അഡ്വ.മുഹമ്മദ് മുബാറക് മുഖ്യ ആയുധ പരിശീലകനായിരുന്നു. രാജ്യ വിരുദ്ധ ഭീകരവാദ പ്രവർത്തനങ്ങളിൽ ഇയാൾ സജീവമായിരുന്നു എന്നാണ് എൻഐഎ ആരോപിക്കുന്നത്. ഇയാൾ കൊലപാതകങ്ങൾ നടപ്പാക്കുന്ന ഹിറ്റ് സ്‌ക്വാഡ് അംഗം മാത്രമല്ല നേതൃനിരയിലുള്ള ആളുമാണെന്നും എൻ ഐ എ കസ്റ്റഡി അപേക്ഷയിൽ വ്യക്തമാക്കിയിരിക്കുന്നു..

ആയോധനകലകളറിയാവുന്ന മുബാറക് സ്ഥിരമായി ആയുധപരിശീലനം നൽകി വരുകയായിരുന്നു. കുങ്ഫു അഭ്യാസിയായിരുന്നു. ഏരിയ – ഡിവിഷണൽ റിപ്പോർട്ടർമാർ തയ്യാറാക്കുന്ന ഹിറ്റ് ലിസ്റ്റ് പ്രകാരമുള്ള കൃത്യം നടപ്പാക്കുന്നതിനുള്ള ചുമതലയായിരുന്നു ഫിസിക്കൽ എജ്യുക്കേഷൻ ട്രയിനിംഗ് നേഴ്‌സ് എന്ന ആയുധ പരിശീലകർക്കുണ്ടായിരുന്നത് – എൻഐഎ പറയുന്നു.

മഴു, വാളുകൾ എന്നിവ ബാഡ്മിന്റൺ റാക്കറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് മുബാറക്കിന്റെ എടവനക്കാട്ടെ വീട്ടിൽ നടന്ന റെയ്ഡിൽ എൻ ഐ എ പിടിച്ചെടുക്കുന്നത്. ഇരുവശവും ബ്ലേഡ് പോലെ മുർച്ചയുള്ള ആയുധങ്ങളും പരിശീലകർ ഉപയോഗിച്ചിരുന്നു. ആർക്കെല്ലാം ആയുധപരിശീലനങ്ങൾ നൽകിയിട്ടുണ്ടെന്നും, എവിടെ വച്ച് എങ്ങനെയെല്ലാമാണ് പരിശീലങ്ങൾ എന്നീ കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് മുബാറക്കിനെ കസ്റ്റഡിയിൽ വാങ്ങിയത്. ഈ മാസം ഏഴാം തീയതി വൈകീട്ട് അഞ്ച് വരെയാണ് എൻ ഐ എക്ക് മുബാറക്കിനെ കസ്റ്റഡിയിൽ ലഭിച്ചത്. ഇതിനിടെ റെയ്ഡ് നടന്ന കേന്ദ്രങ്ങളിലെ കൂടുതൽ പേരെ എൻ ഐ എ ചോദ്യം ചെയ്തു വരുന്നുണ്ട്.