അഫ്ഗാന്‍ ഒരു പാഠമാണ്; മതമൗലികവാദത്തിന്റെ പേരില്‍ തീ പടര്‍ത്തിയാല്‍ ജനങ്ങളും രാഷ്ട്രങ്ങളും അതില്‍ എരിഞ്ഞുപോകുമെന്ന് മുഖ്യമന്ത്രി

മതമൗലികവാദത്തിന്റെ പേരില്‍ തീ ആളിപടര്‍ത്തിയാല്‍ ആ തീയില്‍ തന്നെ വീണ് ജനങ്ങളും രാഷ്ട്രങ്ങളും എരിഞ്ഞുപോകുമെന്ന പാഠമാണ് അഫ്ഗാനിസ്ഥാന്‍ നല്‍കുന്നതെന്ന് മുഖ്യന്ത്രി പിണറായി വിജയന്‍. മനുഷ്യരാശി ഇങ്ങനെ എരിഞ്ഞ് തീരാതിരിക്കാനുള്ള മനുഷ്യസ്‌നേഹത്തിന്റെ മഹത്തായ സന്ദേശം ലോകത്തിന് പകര്‍ന്നുതന്ന മഹാനാണ് ശ്രീനാരായണ ഗുരുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ചെമ്പഴന്തിയില്‍ നടന്ന ശ്രീനാരായണാഗുരു ജയന്തിയാഘോഷം ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ജാതിമതഭേദങ്ങള്‍ക്ക് അതീതമായി മനുഷ്യത്വത്തിന്റെ മഹത്വം വിളംബരംചെയ്യുന്ന ശ്രീനാരായണ ഗുരുവിന്റെ നവോത്ഥാന സന്ദേശങ്ങള്‍ എന്നത്തേക്കാളും ആര്‍ജ്ജവത്തോടെ ഉയര്‍ത്തിപ്പിടിക്കുകയും ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യേണ്ട കാലഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്നു പോകുന്നത്. സാഹോദര്യവും സമത്വവും ദുര്‍ബലപ്പെടുത്തുന്ന വര്‍ഗീയരാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളും മുതലാളിത്ത ആശയങ്ങളും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ മറികടന്ന് ഐക്യത്തോടെ നില്‍ക്കേണ്ട സന്ദര്‍ഭമാണിത്.

എങ്കില്‍ മാത്രമേ നിലവിലെ പ്രതിസന്ധികള്‍ പരിഹരിച്ച് സമാധാനവും സമൃദ്ധിയും നിറഞ്ഞ നവലോകം പടുത്തുയര്‍ത്തനാകൂ. ആ ഉദ്യമത്തിനു കരുത്തുപകരാന്‍ ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ക്കു സാധിക്കും. അവ കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കാനും പ്രചരിപ്പിക്കാനും സാമൂഹത്തിന്റെ പുരോഗതിയ്ക്കായി ഉപയോഗപ്പെടുത്താനും ആത്മാര്‍ഥമായ പരിശ്രമങ്ങള്‍ ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.