അഗ്നിവീറുകൾക്കായി സംവരണപ്രഖ്യാപനം നേരത്തേ ആസൂത്രണം ചെയ്തതെന്ന് കേന്ദ്ര സർക്കാർ

അഗ്നിവീറുകൾക്കായുള്ള സംവരണപ്രഖ്യാപനം ഉൾപ്പെടെയുള്ള കാര്യങ്ങൾ നേരത്തേ തന്നെ ആസൂത്രണം ചെയ്തതാണെന്നും പ്രതിഷേധത്തെത്തുടർന്നു രൂപപ്പെടുത്തിയതല്ലെന്നും കേന്ദ്ര സർക്കാർ. അതൃപ്തിയും ആശങ്കയും കൂടുതൽ ശക്തമാകുന്നുവെന്നു മനസ്സിലാക്കി, പദ്ധതിയുടെ വിശദാംശങ്ങൾ വിശദീകരിച്ചു കൊണ്ടായിരുന്നു 3 സേനാവിഭാഗങ്ങളുടെയും പ്രതിനിധികൾ ഇന്നലെ സംയുക്ത പത്രസമ്മേളനം നടത്തിയത്.

പ്രതിവർഷം ഏതാണ്ട് 17,600 പേർ വിരമിക്കൽ പ്രായം പൂർത്തിയാക്കാതെ സേന വിടുകയാണെന്നും സൈന്യത്തെ കൂടുതൽ ചെറുപ്പമാക്കാനാണു പദ്ധതിയെന്നും നിലപാട് ആവർത്തിച്ചു. പട്ടാളക്കാരിൽ വലിയൊരു സംഖ്യയും അവരുടെ മുപ്പതുകളിലാണെന്നും പ്രായമെന്ന ഘടകം ആശങ്ക നൽകുന്നുവെന്നും കാർഗിൽ യുദ്ധ അവലോകന സമിതിയുടെ റിപ്പോർട്ടും പത്രസമ്മേളനത്തിനിടെ മിലിറ്ററി അഫയേഴ്സ് ഡിപ്പാർട്മെന്റ് അഡീഷനൽ സെക്രട്ടറി ലഫ്. ജനറൽ അനിൽ പുരി ചൂണ്ടിക്കാട്ടി. അതേസമയം, അഗ്നിപഥിനെതിരായ പ്രതിഷേധം പ്രതീക്ഷിച്ചതല്ലെന്ന് അനിൽ പുരി വ്യക്തമാക്കി.