ആലപ്പുഴയിൽ റെയിൽവേ ഗേറ്റ് കീപ്പറെ മർദ്ദിച്ച് യുവാക്കൾ അറസ്റ്റിൽ

ആലപ്പുഴ: ചെങ്ങന്നൂർ മഠത്തും പടിയിലെ റെയിൽവേ ഗേറ്റ് കീപ്പറെ മർദ്ദിച്ച് യുവാക്കൾ അറസ്റ്റിൽ. കവിയൂർ സ്വദേശി സിനോ (21), ഓതറ മുറിയിൽ ചെറുകുല്ലത്ത് വീട്ടിൽ അക്ഷയ് (23), മാന്നാർ കുട്ടൻപേരൂർ മുറിയിൽ മംഗലത്തെ കാട്ടിൽ തെക്കതിൽ വീട്ടിൽ അഭിജിത് (19) എന്നിവരെയാണ് ചെങ്ങന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം തൃക്കടവൂർ സ്വദേശി അഖിൽ രാജിനെയാണ് മൂവർ സംഘം ദേഹോപദ്രവം ഏൽപ്പിച്ചത്.

കേരളാ എക്സ്പ്രസ് കടന്നുപോകുന്ന സമയത്ത് ചെങ്ങന്നൂർ മഠത്തുംപടി റെയിൽവേ ​ഗേറ്റിലെത്തിയ പ്രതികൾ അടച്ചിട്ട ​ഗേറ്റ് തുറന്ന് കൊടുക്കണമെന്ന് പറഞ്ഞു. ട്രെയിൻ പോകാൻ സമയമായതിനാലാണ് ​ഗേറ്റ് അടച്ചതെന്ന് അഖിൽ രാജ് പറഞ്ഞിരുന്നു. എന്നാൽ, ​ഗേറ്റ് കീപ്പറുടെ മറുപടിയിൽ ഇവർ ക്ഷുഭിതരാവുകയും, അഖിൽരാജിനെ അസഭ്യം പറയുകയും ഷർട്ടിന് കുത്തിപ്പിടിച്ച് നിലത്ത് കൂടി വലിച്ചിഴച്ച് മർദ്ദിക്കുകയും ചെയ്തു.

സംഭവശേഷം സ്ഥലത്ത് നിന്നും ഓടിപ്പോയ പ്രതികളെ ചെങ്ങന്നൂർ ഡിവൈ. എസ്. പി ബിനു കുമാറിന്റെ നിർദ്ദേശാനുസരണം ചെങ്ങന്നൂർ സി. ഐ എ. സി. ബിബിൻ, എസ്. ഐ ടി. എൻ. ശ്രീകുമാർ, എ. എസ്. ഐ രഞ്ജിത്ത്, സീനിയർ സി, പി. ഒ അനിൽ. എസ്. സിജു, ജിജോ, സാം, രതീഷ് എന്നിവർ അടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.