അനന്യയുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി; തൂങ്ങിമരണം എന്ന് പ്രാഥമിക നിഗമനം

കേരളത്തിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ റേഡിയോ ജോക്കിയും ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റും ആയ അനന്യ കുമാരി അലക്‌സിന്റേത് തൂങ്ങിമരണം എന്ന് പ്രാഥമിക നിഗമനം. അനന്യയുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി. കളമശ്ശേരി മെഡിക്കൽ കോളേജിൽ പൊലീസ് സർജന്റെയും ഫോറൻസിക് വിദഗ്ധന്റെയും നേതൃത്വത്തിലുള്ള സംഘമാണ് പോസ്റ്റുമോർട്ടം നടത്തിയത്. 12.30 ഓടെ മൃതദേഹം ആലുവയിലെ സുഹൃത്തിന്റെ വസതിയിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് 4 മണിയോടെ കൊല്ലത്ത് കുടുംബവീട്ടിൽ എത്തിക്കും.

അനന്യയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബന്ധുക്കളും സുഹൃത്തുക്കളും രംഗത്തുവന്നിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയയിൽ ഉണ്ടായ പിഴവ് പരിശോധിക്കണമെന്ന് സുഹൃത്തുക്കൾ പരാതിയിൽ ആവശ്യപ്പെട്ടു. തുടർന്ന് അനന്യയുടെ ആത്മഹത്യയിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. കളമശേരി പൊലീസാണ് കേസെടുത്തത്. അനന്യയുടെ സുഹൃത്തുക്കൾ മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. റിനൈ മെഡിസിറ്റിയിലെ ഡോക്ടർ അർജുനെ ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ ദിവസമാണ് ട്രാൻസ് യുവതി അനന്യ കുമാരി അലക്‌സിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. അനന്യ അടുത്തിടെ ലിംഗമാറ്റ ശസ്ത്രക്രിയയിൽ ഡോക്ടർക്ക് പിഴവ് സംഭവിച്ചു എന്ന ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ആത്മഹത്യ.