മുടിമുറിച്ച നരകൾ വീണു തുടങ്ങിയ തലയിൽ ഉമ്മ വച്ചു കൊണ്ട് പറഞ്ഞു, എന്ത് മാത്രം പൈസ തന്ന കൈ ആണിത്

മലയാള ചലച്ചിത്ര നടി കനകലതയുടെ രോഗാവസ്ഥയെക്കുറിച്ച് കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു. ഇപ്പോൾ പാർക്കിൻസൺസും മറവിരോ​ഗവും കാരണം ബുദ്ധിമുട്ടിലായ നടി കനകലതയെ സന്ദർശിച്ച അനുഭവം പങ്കുവെച്ച് നടൻ അനീഷ് രവി. എത്രയോ ഇടങ്ങളിൽ തനിയ്ക്ക് അവസരങ്ങൾ നേടിത്തന്ന ആളാണ് കനകലതയെന്ന് അനീഷ് രവി സെഷ്യൽ മീഡിയയിൽ കുറിച്ചു.

ഒരു പകലിന്റെ രണ്ടു പകുതികൾ എന്ന തലക്കെട്ടിലെഴുതിയ കുറിപ്പിലാണ് അനീഷ് രവി കനകലതയെ സന്ദർശിച്ച കാര്യം പറഞ്ഞത്. കനകലതയുടെ സഹോദരി വിജയകുമാരിയും സഹോദരന്റെ മകനും കുടുംബവും നടിയെ പൊന്നുപോലെയാണ് നോക്കുന്നത്. അതുകണ്ടപ്പോൾ ഒരുപാട് സന്തോഷമായെന്നും അനീഷ് കുറിച്ചു.

“എൻറെ അമ്മയായും ചേച്ചിയായും ഒക്കെ സ്‌ക്രീനിൽ വന്നു മാഞ്ഞ് പോയെങ്കിലും മനസിൽ മായാതെ നിൽക്കുന്ന അതിലും വലിയ ഒരു ആത്മ ബന്ധം ഉള്ളതുപോലെ എനിയ്ക്കു തോന്നുന്നു. അതാണ് ഇന്നലെ എന്നെ അവിടെ എത്തിച്ചത്. എത്രയോ ഇടങ്ങളിൽ എനിയ്ക്കവസരം നേടിത്തന്ന ആളാണ്. വിജയകുമാരി ചേച്ചിയും അപ്പുണ്ണിയും ചേച്ചിയെ പൊന്നുപോലെ നോക്കുന്നത് കണ്ടപ്പോ ഒരുപാട് സന്തോഷമായി. യാത്ര പറഞ്ഞിറങ്ങുമ്പോ ഓറഞ്ച് വാങ്ങാനായി ഞാൻ കൊടുത്ത പൈസ വാങ്ങാൻ കൂട്ടാക്കാതെ തിരികെ തരാൻ ശ്രമിയ്ക്കുന്നുണ്ടായിരുന്നു മുടിമുറിച്ച നരകൾ വീണു തുടങ്ങിയ തലയിൽ ഉമ്മ വച്ചു കൊണ്ട് ഞാൻ പറഞ്ഞു, എന്ത് മാത്രം പൈസ തന്ന കൈ ആണിത്”. അനീഷ് കൂട്ടിച്ചേർത്തു.

കനകലതയുടെ ഇപ്പോഴത്തെ ആരോ​ഗ്യാവസ്ഥയേക്കുറിച്ച് സഹോദരി വിജയമ്മ കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. തീർത്തും ഭക്ഷണം കഴിക്കുന്നത് നിർത്തി. ഉമിനീരുപോലും ഇറക്കാതായി. ഭക്ഷണം കഴിക്കുക, വെള്ളം കുടിക്കുക ഇങ്ങനെയുള്ള ദൈനംദിന കാര്യങ്ങളൊക്കെ മറന്നുപോയി. വീണ്ടും ഐസിയുവിലാക്കി. പിന്നീട് ട്യൂബ് ഇട്ടു. ഇപ്പോൾ ലിക്വിഡ് ഫുഡാണ് കൊടുക്കുന്നത്. വിശക്കുന്നെന്നോ ഭക്ഷണം വേണമെന്നോ ഒന്നും അവൾ പറയില്ല. ഭക്ഷണം വേണോ എന്ന് ഞങ്ങളങ്ങോട്ട് ചോദിക്കും. നിർബന്ധിച്ച് കഴിപ്പിക്കും. ചിലപ്പോൾ കഴിക്കും. ഇല്ലെങ്കിൽ തുപ്പിക്കളയും. അതുമല്ലെങ്കിൽ വാ പൊത്തി ഇരിക്കും. സംസാരം കുറഞ്ഞു. പറയുന്നതിനൊന്നും വ്യക്തതയില്ലെന്നും വിജയമ്മ പറഞ്ഞിരുന്നു.