അസ്ഥി നുറുങ്ങുന്ന വേദനയില്‍ എന്നെ സഹായിക്കാന്‍ ആദ്യം എത്തിയത് സാബുമോന്‍, അഞ്ജലി അമീര്‍ പറയുന്നു

ബിഗ്‌ബോസ് മലയാളം ആദ്യ സീസണിലെ വിന്നറാണ് സാബുമോന്‍. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാബുവിനെതിരെ ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തില്‍ നിന്നും ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്. എന്നാല്‍ ഈ സാഹചര്യത്തില്‍ സാബുമോനെ പിന്തുണച്ച് രംഗത്ത് എത്തയിരിക്കുകയാണ് ട്രാന്‍സ് ജെന്‍ഡര്‍ നടിയും ബിഗ്‌ബോസ് താരവുമായ അഞ്ജലി അമീര്‍. ന്നു.

”ഷോയില്‍ വെച്ചുണ്ടായ അസ്ഥി നുറുങ്ങുന്ന വേദനയില്‍ എന്നെ സഹായിക്കാന്‍ ആദ്യം എത്തിയത് സാബുമോനാണ്. സമൂഹത്തിലെ വിവിധ മേഖലയില്‍ മികവ് തെളിയിച്ചിട്ടുള്ള വ്യക്തിത്വങ്ങളില്‍ എന്റെ വേദനയറിഞ്ഞ് എനിക്ക് ഡോക്ടറിന്റെ സേവനം വേഗത്തില്‍ ഉറപ്പ് വരുത്താന്‍ ബിഗ്‌ബോസ് ഷോയുടെ സംഘാടകരോട് കലഹിച്ചത് നിങ്ങള്‍ ഇടതടവില്ലാതെ കല്ലെറിയുന്ന സാബുമോനാണ്”. അഞ്ജലി പറയുന്നു.

അഞ്ജലിയുടെ വാക്കുകള്‍ ഇങ്ങനെ, ‘ഞാന്‍ ബിഗ്‌ബോസില്‍ പങ്കെടുക്കുന്ന കാലത്ത് ഗുരുതരമായ ആരോഗ്യ പ്രശ്‌നത്തിലൂടെ ഞാന്‍ കടന്ന് പോയിരുന്നു. ജെന്‍ഡര്‍ അഫിര്‍മേറ്റീവ് സര്‍ജറിയുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങളുടെ തുടര്‍ച്ചയായി ഉണ്ടായ മൂത്രതടസ്സം സൃഷ്ടിക്കുന്ന പ്രാണന്‍ ശരീരത്തില്‍ നിന്ന് വിട്ടുമാറുന്നത് പോലെയുള്ള വേദനയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇന്നുമെന്റെ അടിവയറ്റില്‍ വേദന ഘനം വെച്ചുയരും. എന്നെ പോലുള്ള വ്യക്തിത്വങ്ങള്‍ സമൂഹത്തില്‍ നേരിടുന്ന അപമാനക്കള്‍ക്കെതിരെയുള്ള പോരാട്ടമായാണ് ഞാന്‍ ബിഗ്‌ബോസില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചിരുന്നത്”.

‘നിങ്ങള്‍ കാലങ്ങളായി അപരവത്ക്കരണം നടത്തി ഒറ്റപ്പെടുത്തി തെറി പറഞ്ഞ് ഓടിക്കുന്ന ഞങ്ങള്‍ മനുഷ്യരാണെന്ന് നിങ്ങളെ ബോധിപ്പിക്കാന്‍, ഞങ്ങളെ നിങ്ങള്‍ക്ക് മനസ്സിലാക്കി തരേണ്ട ബാധ്യതയും പേറി, അനേകം കാലം ജീവിക്കാന്‍ പ്രചോദനം തരുന്ന ഊര്‍ജം തേടിയാണ് ഞാന്‍ ആ ഷോയില്‍ പങ്കെടുത്തത്. പക്ഷെ, എന്റെ അരോഗ്യം അനുവദിക്കാത്തതിനാല്‍ എനിക്ക് ഷോ ഉപേക്ഷിക്കേണ്ടതായി വന്നു. ഷോയില്‍ വെച്ചുണ്ടായ അസ്ഥി നുറുങ്ങുന്ന വേദനയില്‍ എന്നെ സഹായിക്കാന്‍ ആദ്യം എത്തിയത് സാബുമോനാണ്. സമൂഹത്തിലെ വിവിധ മേഖലയില്‍ മികവ് തെളിയിച്ചിട്ടുള്ള വ്യക്തിത്വങ്ങളില്‍ എന്റെ വേദനയറിഞ്ഞ് എനിക്ക് ഡോക്ടറിന്റെ സേവനം വേഗത്തില്‍ ഉറപ്പ് വരുത്താന്‍ ബിഗ്‌ബോസ് ഷോയുടെ സംഘാടകരോട് കലഹിച്ചത് നിങ്ങള്‍ ഇടതടവില്ലാതെ കല്ലെറിയുന്ന സാബുമോനാണ്’.

‘ട്രാന്‍സ്‌ഫോബിയ ആരോപിച്ച് നിങ്ങള്‍ ക്രൂശിക്കുന്ന സാബു ചേട്ടനില്‍ ഞാന്‍ ഇതുവരെയും വെറുപ്പ് കണ്ടിട്ടില്ല. വേദയില്‍ പുളയുന്ന എന്നെ ആശ്വസിപ്പിക്കാന്‍ ചേര്‍ത്ത് പിടിച്ച സാബു ചേട്ടന്റെ സ്‌നേഹത്തില്‍ ഇന്നുവരെയും ആത്മാര്‍ത്ഥമല്ലാതെയൊന്നും ഉണ്ടായിട്ടില്ല. ഇക്കഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത്, എന്നോട് ‘എന്താ വിശേഷം, വര്‍ക്കുകള്‍ നടക്കുന്നുണ്ടോന്ന്’ ആത്മാര്‍ത്ഥമായി ചോദിക്കുന്ന, സഹായം വാഗ്ദാനം ചെയ്യുന്ന മനുഷ്യരില്‍ ഒരാള്‍ ട്രാന്‍സ് ജെന്‍ഡര്‍ ആക്ടിവിസ്റ്റുകള്‍ വെറുക്കുന്ന സാബു ചേട്ടനാണ്. എന്റെ പ്രശ്‌നനങ്ങള്‍ കേള്‍ക്കുന്ന, അതിന് പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ സമയം നീക്കിവെയ്ക്കുന്ന മനുഷ്യനെ എന്നെ ഉള്‍പ്പെടുത്തേണ്ട സമൂഹം ക്രൂശിക്കുന്നത് കണ്ടിരിക്കാന്‍ കഴിയുന്നില്ല’.

‘വ്യക്തികളുടെ പ്രശ്‌നങ്ങളെ ഒരു സമൂഹത്തിന്റെ പ്രശ്‌നമാക്കി ഒരു മനുഷ്യനെ സമൂഹമധ്യത്തില്‍ കല്ലെറിയാന്‍ ഇട്ട് കൊടുക്കുന്നത് ട്രാന്‍സ് സമൂഹത്തിന്റെ രാഷ്ട്രീയമല്ല. നിരവധി മനുഷ്യരുടെ സ്വകാര്യ ആവശ്യകള്‍ക്കായി ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്ക് വിധേയരായി ഉണങ്ങാത്ത മുറിവുകളുമായി ജീവിക്കുന്ന കമ്യൂണിറ്റിയില്‍ തുടരേണ്ട പ്രാക്ടിസല്ലയിത്. ഒറ്റപ്പെടുത്തലിന്റെ വൈലന്‍സ് ട്രാന്‍സ് സമൂഹത്തിന്റെ രാഷ്ട്രിയ മല്ല. മൊബ് ലിഞ്ചിംഗിനെതിരെ ശബ്ദമുയര്‍ത്തി അതിജീവിക്കാന്‍ വിധിക്കപ്പെട്ടവരുടെ രാഷ്ട്രീയമല്ലയത്. ആവര്‍ത്തിച്ച് പറയട്ടെ, സാബുമോന്‍ ട്രാന്‍സ് ഫോബിക്കാണെന്ന് ആരോപിക്കുമ്പോള്‍ എന്നെ നിങ്ങള്‍ കേള്‍ക്കാതിരിക്കല്‍ നിങ്ങളുടെ രാഷ്ട്രീയ മുതലെടുപ്പാണ്. ഒറ്റപ്പെടലും ചേരിതിരിച്ചിലും നല്ലോണം അനുഭവിച്ച വ്യെക്തിയാണ്” ഞാന്‍.