ബാലചന്ദ്രകുമാറിനും ബൈജു കൊട്ടാരക്കരയ്ക്കും മീഡിയയുടെ മുന്നിൽ വന്ന് അഭിപ്രായം പറയാമെങ്കിൽ ഇന്ദ്രൻസിന് ആയികൂടേ?

ഡബ്ല്യുസിസിക്കെതിരേയും നടി ആക്രമിക്കപ്പെട്ട കേസിനെ കുറിച്ചും നടൻ ഇന്ദ്രൻസ് നടത്തിയ പ്രതികരണങ്ങൾ വലിയ വിമർശനത്തിന് കാരണമായിട്ടുണ്ട്. ഡബ്ല്യുസിസി ഇല്ലായിരുന്നുവെങ്കിൽ നടിയെ ആക്രമിച്ച കേസിൽ കൂടുതൽ പേർ അവരെ അതിജീവിതയെ പിന്തുണച്ചേനെ എന്നായിരുന്നു ഇന്ദ്രൻസിന്റെ വാക്കുകൾ. മാത്രമല്ല കേസിൽ എട്ടാം പ്രതിയായ ദിലിപ് കുറ്റക്കാരനെന്ന് കരുതുന്നില്ലെന്നും ഇന്ദ്രൻസ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ വിമർശിച്ചുകൊണ്ട് വലിയൊരു വിഭാഗം ആളുകൾ രംഗത്ത് വന്നത്. ഇതോടെ തന്റെ പ്രസ്താവനകളിൽ വിശദീകരണവുമായി വീണ്ടും എത്തുകയും ഖേദ പ്രകടനം നടത്തുകയും ചെയ്തു

ഇപ്പോഴിതാ ഇന്ദ്രന്സിനെ കുറിച്ച് അഞ്ജു പാർവതി പ്രബീഷ് പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുന്നു

നാഴികയ്ക്ക് നാല്പതു വട്ടം അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി പട പൊരുതുന്ന പുരോഗമന സിംഹങ്ങളുടെ നാട്ടിലാണ് ഒരു ഇൻ്റർവ്യൂവിനിടെ ഒരാൾ തൻ്റെ അഭിപ്രായം പറഞ്ഞതിന് കല്ലേറുകൾ എറ്റുവാങ്ങുന്നത്. എത്ര വേഗത്തിലാണ് അയാളുടെ സ്വതസിദ്ധമായ സ്വഭാവനൈർമ്മല്യവും വിനയവും ലാളിത്യവുമെല്ലാം റദ്ദ് ചെയ്യപ്പെടുന്നതെന്ന് നോക്കൂ. ! ന്യൂ ഇന്ത്യൻ എക്സ്പ്രസ് അഭിമുഖത്തിനിടയ്ക്ക് ദിലീപ് വിഷയത്തിൽ അദ്ദേഹം പറഞ്ഞത് ഇതാണ്- എനിക്കറിയാവുന്ന ഒരാൾ അങ്ങനെ ചെയ്യുമോ എന്ന്…! അറിഞ്ഞാൽപോലും അതിശയമായി തോന്നും! “ ഇംഗ്ലീഷ് പത്രത്തിൽ വന്നത് അതേ രീതിയിലാണ്.-The actor assault case had been discussed a lot in society. What are your thoughtson the case? I personally don’t think Dileep would have done that. If he is proven guilty, I would be shocked. എന്നാൽ നമ്മുടെ മാധ്യമങ്ങൾ അതിനെ ചുരണ്ടിയെടുത്ത് തലക്കെട്ട് കൊടുത്തത് ഇങ്ങനെയാണ് – -ദിലീപ് കുറ്റക്കാരനെന്ന് വിശ്വസിക്കുന്നില്ല: ഇന്ദ്രൻസ് ! പോരേ പൂരം.

കോടതി വിധി വരും വരെ ദിലീപ് എന്നയാൾ കുറ്റാരോപിതൻ മാത്രമാണ്. വിധിയിൽ അയാൾ കുറ്റക്കാരനാണെന്ന് തെളിയുന്നത് വരെ അയാളുടെ സുഹൃത്തുക്കൾക്ക് അയാൾ നിരപരാധി ആയിരിക്കാം . ചിലർക്ക് അയാൾ ക്രിമിനൽ ആയിരിക്കാം. ആ നിഗമനങ്ങളെ ഓഡിറ്റ് ചെയ്ത് തങ്ങളുടെ താല്പര്യത്തിനനുസരിച്ച് അടുത്തൊരാൾ ചിന്തിക്കണമെന്ന് പറയുന്നതല്ലേ വങ്കത്തരം ? ഇനി ശ്രീ. ഇന്ദ്രൻസിൻ്റെ തുല്യനീതി- WCC പരാമർശങ്ങളെ കുറിച്ചുമാണെങ്കിൽ അറുപതിലോ എഴുപതിലോ നില്ക്കുന്ന ഒരു മനുഷ്യൻ്റെ പാട്രിയാർക്കിയൽ ബോധ്യത്തെ വിചാരണ ചെയ്യുന്നതിൽ എന്തർത്ഥമാണുള്ളത്? പഴയ കാലത്തിൻ്റെ നടപ്പുരീതിക്കൊപ്പം നടന്നു ശീലിച്ച ഒരാൾ പുതിയ കാലത്തിൻ്റെ എല്ലാ മാറ്റങ്ങളെയും അതേ അർത്ഥത്തിൽ ഉൾക്കൊള്ളണമെന്ന് ശഠിക്കുന്നതിൽ എന്തർത്ഥമാണുള്ളത്? നവോത്ഥാന മതിലു കെട്ടിയെന്നതൊഴിച്ചാൽ പലതിലും സ്ത്രീവിരുദ്ധത പച്ചയ്ക്ക് ആഘോഷിക്കുന്ന ഒരു ജനതയിൽ ഇന്ദ്രൻസ് മാത്രം വഴി മാറി നടക്കണമെന്ന് പറയുന്നതിൽ എന്താണ് ലോജിക്?

WCCയെന്ന സംഘടന പൂർണ്ണമായും ഒരു രാഷ്ട്രീയസംഘടന മാത്രമാണ്. മട്ടാഞ്ചേരി ലോബിയുടെ ക്യാപ്റ്റനായ ആഷിഖ് അബുവിന്റെ സംവിധാനമികവിൽ ഭാര്യയെ പ്രധാനനടിയാക്കി അവരോധിച്ച ഒരു രാഷ്ട്രീയസിനിമ മാത്രമാണ് ആ സംഘടന. അതിനെ നയിക്കുന്നതും നാളിതുവരെയുള്ള നടത്തിപ്പിനു ചുക്കാൻ പിടിക്കുന്നതും ആഷിഖ് അബുവും റിമയുമാണ്. മലയാളസിനിമയെ രണ്ടു തട്ടുകളിലാക്കാനും അതുവഴി രാഷ്ട്രീയലാഭം കൊയ്യാനും ലക്ഷ്യമിട്ട ഇടതുപക്ഷരാഷ്ട്രീയവാദത്തിന്റെ നേർക്കാഴ്ചയാണ് ഈ സംഘടന. സെലിബ്രിട്ടികളായ വിപ്ലവനായികമാരെ തുറുപ്പുചീട്ടാക്കി ഇടതുപക്ഷത്തിന്റെ ലേബലിൽ പുതിയൊരു സിനിമാരാഷ്ട്രീയം കെട്ടിപ്പടുക്കാൻ ഒരുങ്ങിയിറങ്ങിയ മട്ടാഞ്ചേരി ലോബിയുടെ ബുദ്ധിയിലുദിച്ച അമേദ്യചിന്താസരണിയെ പൊതുസമൂഹത്തിൽ തുറന്നുകാട്ടാൻ ചിലർക്കെങ്കിലും കഴിയുന്നുണ്ട്.

നിലപാടുകൾക്ക് പകരം നിലവിട്ട കളികൾ മാത്രം കളിച്ചൊരു സംഘടനയായിരുന്നുവതെന്ന് തുടങ്ങി കുറച്ച് നാളുകൾക്കുളളിൽ പൊതുസമൂഹത്തിനു ബോധ്യമായതാണ്. അവൾക്കൊപ്പം എന്ന ഹാഷ്ടാഗ് ഒരേയൊരു അവനെതിരെ (ദിലീപിനെതിരെ) മാത്രം ബ്രഹ്മാസ്ത്രമാക്കിയ സംഘടനയാണെന്ന് ബോധമുള്ളവർക്ക് മനസ്സിലായതാണ്. ഒരേ പന്തിയിൽ പ്രതികരണത്തിന്റെയും പ്രതിഷേധത്തിന്റെയും രണ്ടു തരം ഊണ് വിളമ്പിയ സംഘടന അലൻസിയറിന്റെ വിഷയത്തിലും കമൽവിഷയത്തിലുമെല്ലാം പൊട്ടൻ കളിച്ചത് വേട്ടക്കാരുടെ ചുവപ്പ് രാഷ്ട്രീയം നോക്കി തന്നെയാണ്. മലയാളസിനിമയിലെ മട്ടാഞ്ചേരിലോബിയുടെ ലേഡിവിംഗ് മാത്രമായ ഒരു സംഘടനയാണിത്. തീർത്തും നിഷ്കളങ്കമെന്നു തോന്നുന്ന രീതിയിൽ ഒട്ടും തന്നെ നിഷ്കളങ്കമല്ലാത്ത ഒരു ട്രെന്റ് സെറ്റിംഗിന്റെ ഭാഗമാണ് WCCയെന്ന സംഘടനയെന്ന് കാലം അടയാളപ്പെടുത്തുക തന്നെ ചെയ്യും.

കുറ്റാരോപിതനായ ദിലീപ് കോടതി വിധി വരുന്നതിനു മുന്നേ കുറ്റക്കാരനെന്ന് വിധിയെഴുത്ത് നടത്തുന്നത് അഭിപ്രായസ്വാതന്ത്ര്യമാണെങ്കിൽ ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് അഭിമുഖത്തിലെ ചോദ്യങ്ങൾക്ക് ഉത്തരം പറയുക എന്നത് ശ്രീ. ഇന്ദ്രൻസിൻ്റെ അഭിപ്രായ സ്വാതന്ത്ര്യമാകുന്നു. ബൈജു കൊട്ടാരക്കരയ്ക്കും ബാലചന്ദ്രകുമാറിനും ഒക്കെ മീഡിയകൾക്ക് മുന്നിൽ വന്ന് തങ്ങളുടെ അഭിപ്രായം പറയാമെങ്കിൽ എന്താ ശ്രീ .ഇന്ദ്രൻസിന് അതായി കൂടേ? കേവലം ഒരു അഭിമുഖത്തിൻ്റെ പേരിൽ ഒരാളുടെ character assassination ചെയ്ത് അയാൾ കാപട്യക്കാരനാണെന്നും നീലക്കുറുക്കൻ ആണെന്നും പറയുന്ന തേർഡ് റേറ്റഡ് വെർബൽ ഡയേറിയയ്ക്ക് പിന്നിൽ കൃത്യമായ അജണ്ടയുണ്ട്. അന്നും ഇന്നും എന്നും ഇന്ദ്രൻസ് ഇഷ്ടം വ്യക്തിയോട് ആദരം; നടനോട് ആരാധന