കമലിനെപ്പോലുള്ള കുഴലൂത്തുക്കാരാണ് കേരളത്തിന്റെ ശാപം, താൻ 916 സഖാവാണെന്ന തുണിയുടുക്കാത്ത സത്യം ഒരിക്കൽ കൂടി തെളിയിക്കുന്നു, അഞ്ജു പാർവതി പ്രഭീഷ്

ഒരുകൂട്ടം ഇടതുപക്ഷ അനുഭാവികൾക്ക് ചലച്ചിത്ര അക്കാദമിയിൽ സ്ഥിരനിയമനം നൽകണമെന്നാവശ്യപ്പെട്ട് സർക്കാരിന് ശുപാർശ നൽകിയ കമലിനെതിരെ രൂക്ഷ വിമർശനവുമായി നിരവധിപ്പേർ രം​ഗത്തെത്തി.ചലചിത്ര അക്കാദമയിലേക്ക് സ്ഥിരനിയമനത്തിനായി നൽകിയ ശുപാർശയിൽ അഞ്ചാമത്തെ പോയ്ൻറായി കമൽ നൽകിയത് ചൂണ്ടികാണിച്ചാണ് വിമർശനം.’ഇടതുപക്ഷാനുഭാവികളും ഇടതുപക്ഷ പുരോഗമന മൂല്യങ്ങളിലൂന്നിയ സാംസ്‌കാരിക പ്രവർത്തനരംഗത്ത് നിലകൊള്ളുന്നവരുമായ പ്രസ്തുത ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് കേരളത്തിലെ സാംസ്കാരിക സ്ഥാപനങ്ങളിൽ സമുന്നതമായ സ്ഥാനമുള്ള ചലച്ചിത്ര അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിർത്തുന്നതിന് സഹായകമായിരിക്കും’ എന്നാണ് ശുപാർശയിലുള്ളത്.

പർദ്ദ വിഷയത്തിലും ശരിയത്ത് നിയമത്തിലും ട്രിപ്പിൾ തലാഖ് വിഷയത്തിലും മൗനിബാബയായ കമൽ ശബരിമല വിഷയത്തിൽ പ്രതികരിക്കും; ഒരിക്കൽ കൂടി തെളിയിക്കുന്നു താൻ 916 സഖാവാണെന്ന തുണിയുടുക്കാത്ത സത്യം; കമലിനെപ്പോലുള്ള കുഴലൂത്തുക്കാരാണ് സാംസ്‌കാരിക കലാകേരളത്തിന്റെ ശാപമെന്ന് മാധ്യമപ്രവർത്തക അഞ്ജു പാർവതി പ്രഭീഷ് പറയുന്നു

കുറിപ്പിങ്ങനെ,

സ്വജനപക്ഷപാതത്തിനു പണ്ടേ പേരുകേട്ടവരാണ് ഇടതുപക്ഷ പുരോഗമന ബുദ്ധിജീവി വർഗ്ഗം.ഇപ്പോഴിതാ ഇടതുപക്ഷത്തിന്റെ സ്വന്തം കുഴലൂത്തുക്കാരനായ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സംവിധായകൻ കമലിന്റെ സ്വജനപക്ഷപാതത്തിന്റെ പിന്നാമ്പുറ കഥകൾ പുറത്തു വന്നുതുടങ്ങി.നിലപാടുകളുടെ അപ്പോസ്തലനെന്ന സ്വയം പ്രഖ്യാപിത കമലിന്റെ പൊയ്മുഖം എത്രയോ മുമ്പേ തന്നെ വെളിപ്പെട്ടിട്ടുള്ളതാണ്. എന്നിരുന്നാലും ഒരു പൊതുസ്ഥാപനത്തിന്റെ അമരത്തിരുന്ന് അയാൾ നടത്തിയ മൂന്നാം കിട കളികൾ അങ്ങേയറ്റം നിന്ദ്യമായി പോയി. സ്വന്തം സിനിമകളിൽ ഉദാത്തമായ മാനുഷികമൂല്യങ്ങൾ കലർത്തുന്ന കമൽ സ്വന്തം ജീവിതത്തിൽ തനിക്കില്ലാതെ പോയത് അതുമാത്രമാണെന്ന് തെളിയിച്ചത് എല്ലാ മാനുഷികമൂല്യങ്ങളും കാറ്റിൽ പറത്തിക്കൊണ്ട് ഒരു കൂട്ടം ഇടതുപക്ഷ അനുഭാവികൾക്ക് ചലച്ചിത്ര അക്കാഡമിയിൽ സ്ഥിരനിയമനം നല്കിക്കൊണ്ടാണ്.

സ്ഥിരനിയമനം ശുപാർശചെയ്ത് കമൽ മന്ത്രിക്ക് എഴുതിയ ഫയലിലെ വാക്കുകൾ ഇങ്ങനെയാണ്- “ഇടതുപക്ഷാനുഭാവികളും ഇടതുപക്ഷ പുരോഗമന മൂല്യങ്ങളിലൂന്നിയ സാംസ്‌കാരിക പ്രവർത്തനരംഗത്ത് നിലകൊള്ളുന്നവരുമായ പ്രസ്തുത ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് കേരളത്തിലെ സാംസ്കാരിക സ്ഥാപനങ്ങളിൽ സമുന്നതമായ സ്ഥാനമുള്ള ചലച്ചിത്ര അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിർത്തുന്നതിന് സഹായകമായിരിക്കും”. എങ്ങനെയുണ്ട് ആട്ടിൻത്തോലണിഞ്ഞ അടിമക്കണ്ണിന്റെ മനസ്സിലിരുപ്പ്? ഇങ്ങനെയായിരിക്കും ഒരു ശരാശരി ഇടതു സഹയാത്രികന്റെ മലിനമായ ജനാധിപത്യബോധംകമൽ എന്ന സംവിധായക പ്രതിഭയോട് അങ്ങേയറ്റത്തെ ബഹുമാനമുള്ളപ്പോഴും കമൽ എന്ന കലാകാരന്റെ വ്യാജ സാമൂഹ്യപ്രതിബദ്ധതയോട് അങ്ങേയറ്റത്തെ വിയോജിപ്പാണ്. സമൂഹത്തിന്റെ സ്വന്തമാണ് കലാകാരൻ. അതുക്കൊണ്ടുതന്നെ വിഭാഗീയത സൃഷ്ടിക്കുന്ന നിലപാടുകളിൽ നിന്നും മാറി നില്ക്കുകയെന്നതാണ് യഥാർത്ഥ കലാകാരൻ സ്വീകരിക്കേണ്ട നിലപാട്. എന്നാൽ കമൽ എന്ന സംവിധായകന്റെ പല നിലപാടുകളും പ്രസ്താവനകളും കള്ളനാണയങ്ങളാണ്. ഇടതുപക്ഷപ്രസ്ഥാനത്തിന്റെ കുഴലൂത്തുകാരനാണ് കമൽ. സി.പി.എം എന്ന രാഷ്ട്രീയപാർട്ടിയുടെ വെറും അടിമ മാത്രമാണ് കമൽ. സി പി എമ്മിനോടുള്ള ഭയഭക്തി ബഹുമാനത്താൽ ആ പാർട്ടിയുടെ എല്ലാ നടപടികളെയും കണ്ണുംപൂട്ടി ശരിവെക്കുന്ന തരത്തിലേക്കുള്ള അധഃപതനമാണ് കമലിൻറെ പല പ്രതികരണങ്ങളും എന്ന് എത്രയോ മുന്നേ തെളിയിക്കപ്പെട്ടതാണ്.

നരേന്ദ്രമോദിക്കെതിരെയും സുരേഷ്ഗോപിക്കെതിരെയും വാളെടുത്തു തുടങ്ങിയ അദ്ദേഹത്തിന്റെ അസഹിഷ്ണുതയ്ക്ക് സി.പിഎം നല്കിയ പാരിതോഷികമാണ് സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ സ്ഥാനം. സുരേഷ്ഗോപി ബി.ജെ.പിയ്ക്കൊപ്പം നില്ക്കുന്നതുകൊണ്ട് അദ്ദേഹത്തിലെ ഉയർന്ന മാനുഷികമൂല്യങ്ങളേയും ബഹജീവിസ്നേഹത്തെയും കണ്ടില്ലെന്നു നടിച്ചു അദ്ദേഹത്തെ അടിമയെന്നു വിളിച്ച അന്ന് മുതൽ കലാകേരളത്തിനു അപമാനമായ മനുഷ്യനാണ് കമൽ. ശ്രീ.മോഹൻലാലിനോടും സുരേഷ്ഗോപിയോടും ബിജു മേനോനോടും മാത്രം അസഹിഷ്ണുത കാട്ടുന്ന സെല്ക്ടീവ് പ്രീണനത്തിന്റെ വക്താവാണയാൾ. ഉത്തരേന്ത്യയിലെ ആൾക്കൂട്ടക്കൊലപാതകം കണ്ടു കേഴുകയും പ്രബുദ്ധകേരളത്തിലെ സി.പി.എം നടത്തുന്ന കൊലപാതകങ്ങളെ കണ്ടില്ലെന്നും നടിക്കുന്ന സ്യൂഡോ സോഷ്യലിസ്റ്റ്. വി.എം. സുധീരൻ അഴിമതി വിഴുങ്ങുക മാത്രമല്ല അതിന് മുകളിൽ കയറിയിരിക്കുകയുമാണെന്ന് ഉറക്കെപ്പറയാൻ നാവുള്ള കമലിനു പക്ഷേ അഭിമന്യുവിന്റെ പേരിൽ സ്വന്തം പ്രസ്ഥാനം നടത്തിയ ബക്കറ്റുപ്പിരിവിനെയും പ്രളയ ഫണ്ട് അമുക്കിയ ഇടതന്മാരെയും കരുണ സംഗീത നിശയുടെ പേരിൽ തട്ടിപ്പ് നടത്തിയ ആഷിഖ് അബുവിനെയും കുറിച്ച് പറയാൻ നാവ് പൊന്തില്ല.

എല്ലാറ്റിനോടും പ്രതികരിക്കേണ്ടതില്ലന്ന അടൂർ ഗോപാലകൃഷ്ണന്റെ വാദം പിൻതാങ്ങിയ കമൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതികരിക്കാത്ത മോഹൻലാലിനെതിരെ പ്രതികരിക്കും. അതാണ് ആട്ടിൻത്തോലിട്ട കമൽ എന്ന ഹിപ്പോക്രാറ്റ്. പർദ്ദ വിഷയത്തിലും ശരിയത്ത് നിയമത്തിലും ട്രിപ്പിൾ തലാഖ് വിഷയത്തിലും മൗനിബാബയായ കമൽ ശബരിമല വിഷയത്തിൽ പ്രതികരിക്കും. കത്വയ്ക്കു വേണ്ടി വിലപിച്ച കമൽ വാളയാർ കുഞ്ഞുങ്ങളുടെ കാര്യത്തിൽ നാവിൽ പഴം തിരുകിക്കയറ്റും. കാശ്മീർ കാണുന്ന കമൽ കളിയിക്കാവിള കാണില്ല.അങ്ങനെയെത്ര ഉദാഹരണങ്ങൾ.സ്വന്തം മകനു വേണ്ടി സ്വന്തം പദവിയിലും ഉത്തരവാദിത്വങ്ങളിലും വെള്ളം ചേർത്തുക്കൊണ്ട് അയാൾ നേരത്തെ കളിച്ച ഫൗൾഗെയിമിന്റെ ബലിയാടാണ് ശ്രീ. മഹേഷ് പഞ്ചു.

ബൗദ്ധികനിലവാരം വല്ലാതെ കൂടിയതുക്കൊണ്ട് ഇടതുപക്ഷം ചേർന്നു നടന്നുനീങ്ങുന്ന അഴുകിയ രാവണനു മേൽ വിവാദങ്ങളുടെ പെരുമഴക്കാലം എത്രമേൽ ആർത്തിരമ്പിപ്പെയ്താലും സെല്ലുലോയ്ഡിന്റെ മറയ്ക്കുള്ളിൽ മറയ്ക്കാൻ ഇടതുപ്രസ്ഥാനം കൂടെ ഉണ്ടാവും എന്ന് അയാൾക്ക് നന്നായി അറിയാം. ഓർക്കാപ്പുറത്ത് വന്ന ഒരു പീഡനഗോൾ വെറുമൊരു പ്രാദേശികവാർത്തയായി ഒതുങ്ങിപ്പോയതും അതിനാലാണ്. ആയുഷ്കാലം മുഴുവനും അയാൾ വടക്കോട്ടു നോക്കി കഥയെഴുതിക്കൊണ്ടേയിരിക്കുന്നത് ഇതുപ്പോലുള്ള സ്വപ്നക്കൂടുകൾ ഒരുപാട് ഒരുക്കിതന്നെയാണ്.ഇപ്പോൾ തനിക്കായി എറിഞ്ഞു കിട്ടുന്ന എച്ചിലിനു വേണ്ടി സ്വന്തം പദവിയിലും ഉത്തരവാദിത്വങ്ങളിലും വെള്ളം ചേർത്തുക്കൊണ്ട് ഒരിക്കൽ കൂടി തെളിയിക്കുന്നു താൻ 916 സഖാവാണെന്ന തുണിയുടുക്കാത്ത സത്യം. കമലിനെപ്പോലുള്ള കുഴലൂത്തുക്കാരാണ് സാംസ്കാരിക കലാകേരളത്തിന്റെ ശാപം. Shame on you Kamaluddin Mohammed Majeed.