ആശുപത്രിയില്‍ വെച്ചാണ് ഇഷയെ ഞാന്‍ കണ്ടത്, പ്രണയ കഥ പറഞ്ഞ് അനൂപ്

ബിഗ് ബോസ് സീസണ്‍ മൂന്നിലെ മികച്ച മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു അനൂപ് കൃഷ്ണന്‍. തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ പ്രഖ്യപിച്ചതോടെ ഷോയുടെ ചിത്രീകരണം നിര്‍ത്തിവെയ്ക്കുകയായിരുന്നു. പിന്നീട് ലോക്ക്ഡൗണ്‍ അവസാനിച്ച ശേഷമാണ് ഫിനാലെ നടത്തിയത്. അവസാന ഘട്ടം വരെ അനൂപ് ബിഗ് ബോസ് ഹൗസില്‍ പിടിച്ചു നിന്നു. ഇപ്പോള്‍ വിവാഹത്തിനായുള്ള ഒരുക്കത്തിലാണ് നടന്‍. ഏറെ നാളത്തെ പ്രണയത്തിന് ഒടുവിലാണ് അനൂപും ഭാവി വധു ഐശ്വര്യയും വിവാഹിതരാകാന്‍ ഒരുങ്ങുന്നത്. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞ വര്‍ഷമാണ് നടന്നത്.

വരുന്ന 23-ാം തീയതിയാണ് ഇരുവരുടെയും വിവാഹം. ഇപ്പോള്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഐശ്വര്യയെ കണ്ടുമുട്ടിയ കഥ പറയുകയാണ് ഇരുവരും. ആശുപത്രിയില്‍ വെച്ചാണ് അനൂപിനെ ആദ്യമായി കണ്ടത് എന്നാണ് ഐശ്വര്യ പറയുന്നത്. ബിഗ് ബോസിലായിരുന്നപ്പോള്‍ പിറന്നാള്‍ ദിനത്തില്‍ അനൂപിന് സര്‍പ്രൈസുമായെത്തിയാണ് ഐശ്വര്യ പ്രേക്ഷകര്‍ക്ക് സുപരിചിതയായത്.

‘യാദൃശ്ചികമായി ഒരു ആശുപത്രിയില്‍ വെച്ചാണ് ഇഷയെ ഞാന്‍ കണ്ടത്. സുഹൃത്തിനൊപ്പം പോയതായിരുന്നു. അന്ന് ചെറുതായി പരിചയപ്പെട്ടിരുന്നു. പക്ഷെ അന്ന് ഞാന്‍ കൊടുത്ത ആപ്പിള്‍ ഇഷ കഴിച്ചില്ല. അന്നേ ഞാന്‍ നോക്കി വെച്ചിരുന്നു. പിന്നെ ഒരു ദിവസം ഇഷയാണ് മെസേജ് അയച്ചത്. പിന്നീട് പലതവണ കണ്ടു. ഇഷയും ഞാനും തമ്മില്‍ പല വ്യത്യാസങ്ങളുണ്ട്. പരിചയമില്ലത്തതിനാല്‍ എങ്ങനെ വിശ്വസിക്കുമെന്ന് രണ്ടുപേരും ചിന്തിച്ചിരുന്നു. ഇഷ വെജിറ്റേറിയനാണ്. ഞാന്‍ എന്ത് വെച്ചാലും അവള്‍ കഴിക്കില്ല. ഇഷയ്ക്ക് അടുക്കും ചിട്ടയും ഒക്കെ ഉണ്ട്. എനിക്ക് പക്ഷെ മുറി നീറ്റ് ആയി വെച്ചില്ലെങ്കില്‍ പ്രശ്‌നമുള്ളയാളൊന്നുമല്ല. ഞങ്ങള്‍ വഴക്കുണ്ടാക്കിയാല്‍ ആദ്യം സോറി പറയുന്നത് ഇഷ തന്നെയാണ്. ഞാന്‍ പക്ഷെ കുറച്ചുനേരം അതുപിടിച്ച് ഇരിക്കും’ അനൂപ് പറയുന്നു.

‘വിവാഹ നിശ്ചയത്തിന്റെ ഫോട്ടോ പുറത്ത് വന്നപ്പോള്‍ ബോഡി ഷെയ്മിങ് കമന്റുകളൊക്കെ നേരിട്ടിരുന്നു. നേരത്തെ തന്നെ പലപ്പോഴായി കേട്ടതായിരുന്നതിനാല്‍ വലിയ പ്രശ്‌നമൊന്നും തോന്നിയില്ല’ ഐശ്വര്യ പറഞ്ഞു. വിവാഹ നിശ്ചയം കഴിഞ്ഞ ചിത്രങ്ങള്‍ പങ്കുവെച്ചപ്പോള്‍ ‘ഇതാണോ ഇഷ, ആ ശബ്ദത്തിന്റെ ഉടമ ഇതായിരുന്നോ, അനൂപിന് ആള് മാറിയോ’ എന്ന തരത്തിലായിരുന്നു വിമര്‍ശനങ്ങള്‍. ഐശ്വര്യയുടെ തടിയെക്കുറിച്ചായിരുന്നു കൂടുതല്‍ പേരും പറഞ്ഞത്. വിമര്‍ശകര്‍ക്ക് രൂക്ഷമായ ഭാഷയിലായിരുന്നു അന്ന് അനൂപ് മറുപടി നല്‍കിയത്.