സുരേഷ് ഗോപിയെ വ്യക്തിഹത്യ ചെയ്യുമ്പോള്‍ ഒരു ദിവസം സത്യം ജനങ്ങള്‍ അറിയുമെന്ന് ഇടതനും വലതനും അറിഞ്ഞില്ല- അനൂപ് ശങ്കര്‍

കലാമണ്ഡലം ഗോപിയാശാനുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിക്കെതിരെ ഇടത് – വലത് മുന്നണികള്‍ നടത്തിയ വ്യാജ പ്രചാരണങ്ങള്‍ക്ക് എതിരെ പരിഹാസവുമായി ഗായകൻ അനൂപ് ശങ്കർ രം​ഗത്ത്. ‘ഒരു ചിന്തയും മറു ചിന്തയും ഇല്ലാതെ സുരേഷ് ഗോപി എന്ന മനുഷ്യനെ വ്യക്തിഹത്യ ചെയ്യുമ്പോള്‍ സത്യം ഒരു ദിവസം ജനങ്ങള്‍ അറിയുമെന്ന് ഇടതനും വലതനും അറിഞ്ഞില്ല. സത്യം പറഞ്ഞതിന് അങ്ങേയോട് ഇരട്ടി ബഹുമാനം ഗോപിയാശാനേ അങ്ങില്‍ വസിക്കുന്ന കലാകാരന് പതിന്മടങ്ങു ശോഭയെന്നും’, അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

അതേ സമയം വിവാദങ്ങൾക്ക് പിന്നാലെ നടനും തൃശ്ശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപിയെ വീട്ടിലേക്ക് സ്വാഗതം ചെയ്തുള്ള ഫേയ്സ്ബുക്ക് പോസ്റ്റിന് പിന്നാലെ വിഷയത്തില്‍ കൂടുതല്‍ വിശദീകരണവുമായി കഥകളി ആചാര്യൻ കലാമണ്ഡലം ഗോപി. പരിചയക്കാരനായ ഡോക്ടറുടെ ഫോൺ വിളിയിലാണ് പ്രശ്നങ്ങൾ തുടങ്ങിയതെന്നും പത്മഭൂഷൺ കിട്ടേണ്ടതല്ലേ എന്ന് ഡോക്ടർ ചോദിച്ചത് കേട്ടിട്ടാണ് മകൻ മാനസിക വിഷമത്തോടെ സംസാരിച്ചതെന്നും കലാമണ്ഡലം ഗോപി പറഞ്ഞു. ഇക്കാര്യമാണ് മകൻ രഘു ഫേയ്സ്ബുക്കില്‍ എഴുതിയത്.

സുരേഷ് ഗോപിയോടുള്ള സ്നേഹം കാരണം താൻ അദ്ദേഹത്തെ എപ്പോഴും സ്വാഗതം ചെയ്യുന്നുണ്ട്. പക്ഷെ പത്മഭൂഷണ്‍ കിട്ടാൻ സുരേഷ് ഗോപിയെ സമീപിച്ചിട്ടില്ല. സമീപിക്കുകയും ഇല്ല. പത്മഭൂഷൺ കിട്ടാൻ വേണ്ടി അനുഗ്രഹിക്കണം എന്ന് ഡോക്ടർ പറഞ്ഞത് മാനസിക വിഷമം ഉണ്ടാക്കി. തുടർന്നാണ് മകൻ ഡോക്ടറോട് സംസാരിച്ചത്. പിന്നീടത് വേണ്ടായിരുന്നു എന്നു താൻ പറഞ്ഞപ്പോൾ മകൻ പോസ്റ്റ് പിൻവലിക്കുകയും ചെയ്തു. ഡോക്ടർ തൃശൂർ ജില്ലക്കാരനാണെന്നും പേരറിയില്ലെന്നും കഥകളി കാണാൻ വന്നുള്ള പരിചയമാണെന്നും കലാമണ്ഡലം ഗോപി പറഞ്ഞു.