മലയാളികളുടെ സെക്‌സ്ഷ്വല്‍ എഡ്യൂക്കേഷന്‍ പുരോഗമിക്കേണ്ടിയിരിക്കുന്നു, അനുമോള്‍ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ആനുമോള്‍. നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ താരം. ഇവന്‍ മേഘരൂപന്‍, വെടിവഴിപാട്, അകം, റോക്സ്റ്റാര്‍ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അനുമോള്‍ അവതരിപ്പിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയകളിലും സജീവമാണ് നടി. പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് നടി സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. തന്റേതായ അഭിപ്രായങ്ങള്‍ പലപ്പോഴും തുറന്ന് പറയുന്നതില്‍ മടിയും നടി കാണിക്കാറില്ല. ഇപ്പോള്‍ ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ നടി നടത്തിയ തുറന്ന് പറച്ചിലുകളാണ് ശ്രദ്ധേയമാകുന്നത്.

വെടിവഴിപാട് എന്ന സിനിമ തിയേറ്ററിലെത്തിയപ്പോള്‍ അതിന്റെ സംവിധായകരും കുടുംബവും തീയറ്ററില്‍ മോറല്‍ പൊലീസിങ്ങിന് വിധേയരായിട്ടുണ്ടെന്നും, സദാചാരവും സഭ്യതയും ഒക്കെയായിട്ടു എന്തൊക്കെയോ കോംപ്ലിക്കേറ്റഡ് ആയികിടക്കുകയാണ് മനുഷ്യരെന്നും അനുമോള്‍ പറയുന്നു. ഏവരെയും ചെറുപ്പം മുതല്‍ തന്നെ ആണ്‍ ശരീരവും പെണ്‍ ശരീരവും തുല്യമായി ബഹുമാനിക്കപ്പെടേണ്ടതാണ് എന്ന ബോധ്യത്തോടെ വളര്‍ത്തി കൊണ്ടുവരണമെന്നും അനുമോള്‍ പറയുന്നു.

അനുമോളുടെ വാക്കുകളിങ്ങനെ, ‘വെടിവഴിപാട് എന്ന സിനിമ റിലീസ് ചെയ്തപ്പോള്‍ അതിന്റെ സംവിധായകനും കുടുംബവും തിയേറ്ററില്‍ പടം കാണാന്‍ പോയപ്പോള്‍ മോറല്‍ പൊലീസിങ്ങ് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. സദാചാരവും സഭ്യതയും ഒക്കെയായിട്ടു എന്തൊക്കെയോ കോംപ്ലിക്കേറ്റഡ് ആയികിടക്കുകയാണ് മനുഷ്യര്‍.’ എല്ലാത്തിനും രണ്ടഭിപ്രായമുണ്ട്. അത് ഞാന്‍ സമ്മതിക്കുന്നു. നമ്മള്‍ ആ ഒരു ബോധ്യത്തിലാണ് അത് ചെയ്യുന്നത്. അത് ഇഷ്ടമല്ല എങ്കില്‍ അത് അറിയിച്ചിട്ട് ആ വഴി വരാതിരിക്കുക. അതിനു പകരം നമ്മളെ മനപൂര്‍വ്വം സങ്കടപെടുത്താന്‍ ശ്രമിക്കുന്നത് എന്തിനാണ്’.

‘കേവ് എന്ന ഒടിടി പ്ലാറ്റ്‌ഫോമിലൂടെ ബിരിയാണി എന്ന ചിത്രം റിലീസ് ചെയ്തിരുന്നു. അത് ആളുകളിലേക്ക് എത്തിക്കുന്നതിനായി ഞാന്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഞങ്ങള്‍ പെണ്ണുങ്ങള്‍ക്ക് കൈയില്‍ പൈസ ഉണ്ടെങ്കില്‍ പോലും നാല് കെട്ടാന്‍ പറ്റില്ലല്ലോ എന്ന് അതിലെ കഥാപാത്രം ചോദിക്കുന്നുണ്ട്. ആ ചോദ്യമാണ് ഞാന്‍ പോസ്റ്റ് ഇട്ടത്. അതിന് താഴെ സ്ത്രീകള്‍ ഒന്നിലേറെ വിവാഹം കഴിച്ചാല്‍ എയ്ഡ്‌സ് വരും, അതാണ് സയന്‍സ് എന്ന് ഒരാള്‍ കമന്റ് ചെയ്തു. ആ സയന്‍സ് പുരുഷന്മാര്‍ക്ക് ബാധകമല്ലേ എന്ന് ഞാന്‍ തിരിച്ചു ചോദിച്ചു’.

മലയാളികളുടെ ലൈംഗീക വിദ്യാഭ്യാസത്തിന്റെ പോരായ്മയാണോ അതോ ബെഡ്‌റൂമില്‍ ഇരുന്ന് എന്തും പറയാമെന്ന തോന്നലാണോ എന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും, സെക്‌സ്ഷ്വല്‍ എഡ്യൂക്കേഷന്‍ പുരോഗമിക്കേണ്ടിയിരിക്കുന്നു എന്നാണ് തനിക്ക് തോന്നുന്നത്.