ചോദ്യം ചെയ്യലിന് ആര്യന്‍ ഖാന്‍‍ ഹാജരായില്ല; പനിയാണെന്ന് മറുപടി

മുംബൈ : ആഢംബര കപ്പലിനെ ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലില്‍ ആര്യന്‍ ഖാന്‍ ഹാജരായില്ല. പുതിയതായി കേസ് അന്വേഷണത്തിന്റെ ചുമതല ലഭിച്ച സഞ്ജയ് സിങ് ഐപിഎസ് ഞായറാഴ്ച ആര്യനോട് ചോദ്യം ചെയ്യലിന് എത്താന്‍ ആവശ്യപ്പെട്ട് സമന്‍സ് നല്‍കിയെങ്കിലും ഹാജരായില്ല.

തനിക്ക് പനിയാണെന്നും അതിനാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാധിക്കില്ലെന്നുമാണ് ആര്യന്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് മറുപടി നല്‍കിയത്. ആഢംബര കപ്പലിലെ ലഹരിമരുന്ന് കേസില്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പടെ 19 പേരാണ് അറസ്റ്റിലായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മയക്കുമരുന്ന് സംഘവുമായി ആര്യന്‍ ഖാന്‍ നടത്തിയ ചാറ്റുകള്‍ കണ്ടെടുക്കുകയും ചെയ്തിരുന്നു. പിന്നീട് ഒക്ടോബര്‍ 30ന് അന്വേഷണ സംഘം വിളിക്കുമ്ബോള്‍ ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന വ്യവസ്ഥയിലാണ് ആര്യന് ജാമ്യം ലഭിച്ചത്.

അതേസമയം കേസിന്റെ ആദ്യ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സമീര്‍ വാങ്കഡേയേയും സഞ്ജയ് സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്യും. ഈ കേസുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് ഉള്‍പ്പെടെയുള്ളവര്‍ ആരോപണങ്ങള്‍ ഉന്നയിച്ചതിന്റെ പശ്ചാത്തലത്തിലാണ് വാങ്കഡെയെ ചോദ്യം ചെയ്യുന്നത്. എന്നാല്‍ അന്വേഷണം വിപുലീകരിക്കാന്‍ ആര്യന്‍ ഖാനെ വീണ്ടും ചോദ്യംചെയ്യുന്നത്.

കേസില്‍ ആര്യനെ കുടുക്കിയതാണെന്നും വാങ്കഡെ ഷാരുഖില്‍ നിന്നും പണം തട്ടാന്‍ ശ്രമിച്ചെന്നും നവാബ് മാലിക് ആരോപണം ഉയര്‍ത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ചും പുതിയ അന്വേഷണ സംഘം പരിശോധിക്കും.