വീട്ടമ്മയുടെ ചിതയ്ക്ക് തീകൊളുത്തി മകന്റെ ഹൃദയം സ്വീകരിച്ചയാൾ

കണ്ണൂർ‌ പൂപ്പറമ്പ് പൂവേൻവീട്ടിൽ സജനയുടെ ചിതയ്‌ക്ക് തീകൊളുത്തി മകന്റെ ഹൃദയം സ്വീകരിച്ച അശോകൻ. കഴിഞ്ഞവർഷം കോഴിക്കോട്ട് ഉണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ വിഷ്ണുവിന് മസ്തിഷ്കമരണം സ്ഥിരീകരിക്കുകയായിരുന്നു. മകന്റെ അവയവങ്ങൾ ദാനം ചെയ്യാൻ അച്ഛൻ ഷാജിയും അമ്മ സജനയും സഹോദരി നന്ദനയും തീരുമാനിച്ചു.

അവയവങ്ങൾ സ്വീകരിക്കുന്നവരിലൂടെ മകനെ കാണാമല്ലോ എന്നായിരുന്നു കാൻസർ രോഗിയായ സജനയുടെ ആശ്വാസം. സ്വീകർത്താക്കളെ നേരിൽ കാണണമെന്ന നിബന്ധന വച്ചാണ് സർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതി വഴി, സൗജന്യമായി വിഷ്ണുവിന്റെ വൃക്കകളും ഹൃദയവും കരളും ദാനം ചെയ്തത്.

വിഷ്ണുവിന്റെ ഹൃദയം സ്വീകരിച്ച പത്തനംതിട്ട കുറുങ്ങഴ ചാലുങ്കാൽ വീട്ടിൽ അശോക് വി.നായർ (44) അന്നാണ് സജനയെ (48) ആദ്യമായി കാണുന്നത്. പിന്നീട് അശോക് ഇടയ്‌ക്കിടെ സജനയെ കാണാനെത്തി. വിഷ്ണുവിനെ പോലെ സജനയെ അമ്മയായി ചേർത്ത് നിർത്തി. കാൻസർ ചികിത്സയ്‌ക്കിടെ കഴിഞ്ഞ ദിവസമാണ് സജന മരിച്ചത്. വീട്ടുകാരുടെ ആവശ്യപ്രകാരമാണ് അശോകൻ അന്ത്യകർമം ചെയ്തത്.