മകളുടെ വിവാഹ നിശ്ചയം നടന്ന ദിവസം, ഉപ്പയുടെ മയ്യിത്തുമായി ആംബുലന്‍സ് വീട്ടുമുറ്റത്ത്

പ്രവാസ ലോകത്ത് വേദന പടര്‍ത്തി വീണ്ടും ഒരു വിയോഗം. തിരുവനന്തപുരം സ്വദേശി ബഷീറിന്റെ മരണമാണ് സുഹൃത്തുക്കളെ ആകെ കണ്ണീരിലാഴ്ത്തിയത്. നാട്ടിലേക്ക് പോകാനായി ആര്‍ടിപിസിആര്‍ ടെസ്റ്റ് ചെയ്ത് ഫലം കാത്തിരിക്കെയാണ് മരണം സംഭവിച്ചത്. മകളുടെ വിവാഹവുമായി ബന്ധപ്പെട്ടാണ് ബഷീര്‍ നിട്ടിലേക്ക് മടങ്ങാന്‍ തയ്യാറെടുത്തത്. ഇതിനിടെയാണ് മരണം വിരുന്നുകാരന്‍ ആയി എത്തി ബഷീറിനെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ട് പോയത്. സാമൂഹ്യ പ്രവര്‍ത്തകനായ അഷ്‌റഫ് താമരശേരിയാണ് ഈ വാര്‍ത്ത പങ്കുവെച്ചത്.

അഷ്‌റഫ് താമരശേരിയുടെ കുറിപ്പ്, ഇന്നലെ നാല് മൃതദേഹങ്ങളാണ് നാട്ടിലേക്ക് അയച്ചത്.അതില്‍ തിരുവനന്തപുരം സ്വദേശി ബഷീര്‍ നാട്ടിലേക്ക് പോകുവാന്‍ RTPCR Test ന് വിധേയമായി Result ന് കാത്തിരിക്കുമ്പോഴാണ് മരണം എന്ന വിരുന്നുകാരന്‍ വന്ന് ബഷീറിനെ മറ്റൊരു ലോകത്ത് കൂട്ടി കൊണ്ട് പോയി. ഒരിക്കലും തിരിച്ച് വരുവാന്‍ കഴിയാത്ത മറ്റൊരു സ്ഥലത്തേക്ക് അയാള്‍ യാത്രയായി.മകളുടെ വിവാഹവുമായി ബന്ധപ്പെട്ടാണ് നാട്ടിലേക്ക് പോകുവാന്‍ ബഷീര്‍ തയ്യാറെടുത്തത്. ഈ വെളളിയാഴ്ച പളളി കഴിഞ്ഞ് മകളുടെ വിവാഹ നിശ്ചയമായിരുന്നു. അതെ ദിവസം ബഷീറിന്റെ മയ്യത്തുമായി ആംബുലന്‍സ് വീടിന്റെ മുറ്റത്ത് വന്നത് കണ്ട് ആ കാഴ്ച നാട്ടുകാര്‍ക്ക് പോലും താങ്ങുന്നതിന് അപ്പുറമായിരുന്നു.

ഓരോ പ്രവാസികളും എന്തെല്ലാം സ്വപ്നങ്ങളാണ് കാണുന്നത്.ചിലത് നടക്കും, ചിലത് നടക്കില്ല. അങ്ങനെ ബഷീറിനുമുണ്ടായിരുന്നു സ്വപ്നം ഏക മകള്‍ ആയിഷായുടെ കല്ല്യാണം. അതിന് വേണ്ടിയാണ് അയാള്‍ രണ്ട് പതിറ്റാണ്ട് കാലമായി പ്രവാസം അനുഭവിച്ചത്. ആയിഷക്ക് മൂന്ന് വയസ്സ് പ്രായമുളളപ്പോഴാണ് ബഷീര്‍ ആദ്യമായി പ്രവാസം ആരംഭിക്കുന്നത്. പ്രവാസത്തിന്റെ തുടക്കത്തില്‍ മറ്റ് പ്രവാസികളെ പോലെ തന്നെ ബാധ്യതകളും പ്രയാസങ്ങളും ബഷീറിനെയും അലട്ടിയിരുന്നു. അതൊക്കെ നേരിട്ട് ബഷീറിന്റെ ഏറ്റവും വലിയ ആഗ്രഹത്തിന്റെ പടി വാതിലിന്റെ മുന്നിലെത്തിയപ്പോഴാണ് അദ്ദേഹം വീണുപോയത്. ദൈവം നിശ്ചയിച്ച സമയത്ത് മരണം നമ്മെ പിടികൂടും. മരണ സമയം മുന്നോട്ടോ പിറകോട്ടോ മാറ്റി വെക്കാന്‍ നമുക്ക് സാധ്യമല്ല. ഒരാള്‍ക്കും അയാളുടെ അവധി വന്നെത്തിയാല്‍ അത് നമ്മുക്ക് നീട്ടികിട്ടുകേയില്ല.