പൂവാര്‍: ഡ്രൈവറുടെ മോശം പെരുമാറ്റത്തെ തുടർന്ന് യുവതി ഓടിക്കൊണ്ടിരുന്ന ഓട്ടോയില്‍നിന്ന് പുറത്തേക്കുചാടി. വീഴ്ചയില്‍ വാരിയെല്ലിന് പരിക്കേറ്റ യാത്രക്കാരി തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ ചികിത്സയിലാണ്. സംഭവത്തിൽ ഓട്ടോ ഡ്രൈവറായ പനച്ചമൂട് സ്വദേശി അശോകനെ (45) കാഞ്ഞിരംകുളം പോലീസ് പിടികൂടി.
കഴിഞ്ഞ ദിവസം രാവിലെ പുല്ലുവിളക്ക് സമീപം പള്ളത്താണ് സംഭവം. കരുംകുളത്തെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് പോകാനാണ് യുവതി പുല്ലുവിളയില്‍നിന്ന്, തിരുവനന്തപുരത്തുനിന്നു പൂവാറിലേക്കുവന്ന ഓട്ടോയില്‍ കയറിയത്. യാത്രക്കിടയില്‍ ഓട്ടോ ഡ്രൈവര്‍ അപമര്യാദയായി പെരുമാറിയപ്പോള്‍ പുറത്തേക്ക് ചാടിയെന്നാണ് യുവതിയുടെ മൊഴി.
എന്നാല്‍ ഡീസല്‍ അടിക്കാന്‍ പണം ആവശ്യപ്പെട്ടപ്പോള്‍ പെണ്‍കുട്ടി തെറ്റിദ്ധരിച്ച് ചാടിയതെന്നാണ് ഓട്ടോ ഡ്രൈവര്‍ പോലീസിനോട് പറഞ്ഞത്. റോഡില്‍വീണ യുവതിയെ ഓട്ടോ ഡ്രൈവര്‍തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്.