ഭാര്യയെ ഉപേക്ഷിച്ച് യുവാവും, ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് യുവതിയും ഒന്നിച്ച് ജീവിതം തുടങ്ങി, ഒടുവില്‍ കണ്ടെത്തിയത് ഇരുവരുടെയും മൃതദേഹം

കാട്ടാക്കട: പ്രണയത്തെ തുടര്‍ന്ന് ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് യുവാവിനൊപ്പം താമസമാക്കി. ഒടുവില്‍ കാമുകനെയും യുവതിയെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ഓട്ടോ ഡ്രൈവര്‍മാര്‍ ആയ കമിതാക്കളാണ് ജീവനൊടുക്കിയത്. പ്ലാവറത്തലയ്ക്കല്‍ ശകുന്തള ഭവനില്‍ രഞ്ചു എന്ന അരുണ്‍ ആനന്ദ് (34), വേലിക്കോട് ഷാജി ഭവനില്‍ കുഞ്ഞുമോള്‍ (36) എന്നിവരാണ് കാട്ടാക്കട പൂവച്ചലിലെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

അരുണ്‍ ആനന്ദ് ഭാര്യയുമായി പിരിഞ്ഞ് കഴിയുകയായിരുന്നു. അരുണ്‍ ഊരൂട്ടമ്പലത്തെ ആട്ടോസ്റ്റാന്‍ഡില്‍ ഡ്രൈവറായി എത്തിയപ്പോഴാണ് അതേ സ്റ്റാന്‍ഡില്‍ ഓട്ടോ ഓടിച്ചിരുന്ന കുഞ്ഞുമോളെ പരിചയപ്പെടുന്നത്. വിവാഹിതയും രണ്ട് മക്കളുടെ മാതാവുമായ കുഞ്ഞുമോള്‍ പിന്നീട് അരുണുമായി പ്രണയത്തിലാവുകയായിരുന്നു.

ഇതോടെ മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് കുഞ്ഞുമോള്‍ അരുണിനൊപ്പം പോകാന്‍ തീരുമാനിച്ചു. ഇതോടെ സുഹൃത്തുക്കളുടെ സഹായത്തോടെ കാട്ടാകടയ്ക്ക് സമീപം വാടകയ്ക്ക് വീടെടുത്ത് ഇരുവരും ഒരുമിച്ച് താമസം ആരംഭിച്ചു. ഒളിച്ചോടിയ ഇരുവരെയും അന്വേഷിച്ച് ബന്ധുക്കളാരും എത്തിയതുമില്ല. ഊരൂട്ടമ്പലം സ്റ്റാന്‍ഡില്‍ ഓട്ടോറിക്ഷ ഓടിച്ച് ആയിരുന്നു ഇരുവരും ജീവിച്ചത്.

മരണത്തിന് മുമ്പുള്ള ദിവസവും ഇരുവരും ഓട്ടോറിക്ഷ ഓടിക്കാന്‍ പോയിരുന്നു എന്ന് നാട്ടുകാര്‍ പറയുന്നു. ഇരുവരെയും വിളിച്ചിട്ടും ഫോണ്‍ എടുക്കാതെ വന്നതോടെ സുഹൃത്ത് എത്തി പരിശോധിച്ചപ്പോഴാണ് വീട്ടിലെ അടുക്കളയില്‍ തൂങ്ങി മരിച്ച നിലയില്‍ ഇരുവരെയും കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെയാണ് ഇരുവരുടെയുമ മൃതദേഹം കണ്ടെത്തിയത്. സമീപവാസികളുമായി ഇവര്‍ക്ക് അടുപ്പം കുറവായിരുന്നു.

കുഞ്ഞുമോളുടെ മൂത്തമകളുടെ വിവാഹം കഴിഞ്ഞു. 12 വയസുള്ള രണ്ടാമത്തെ മകള്‍ പിതാവിനൊപ്പമാണ് താമസം. നെടുമങ്ങാട് ഡി.വൈ.എസ്.പി യുടെ നേതൃത്വത്തില്‍ പൊലീസ് എത്തി തെളിവെടുത്തു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. കാട്ടാക്കട പൊലീസ് മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.