മലയാളത്തില്‍ തനിക്ക് പ്രത്യേകം സ്ഥാനം ഉണ്ടായിരുന്നില്ല, ഒരുപാട് പേര്‍ ചവിട്ടിത്താഴ്ത്തിയിട്ടുണ്ട്, ബാബുരാജ് പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ബാബുരാജ്. വില്ലന്‍ വേഷങ്ങളില്‍ തുടങ്ങിയ താരം ഇപ്പോള്‍ നായകനായി വരെ തിളങ്ങി നില്‍ക്കുകയാണ്. വില്ലനായി തുടര്‍ന്ന് പോന്ന ബാബുരാജിന്റെ തലവര മാറ്റിയത് സാള്‍ട്ട് ആന്റ് പെപ്പര്‍ എന്ന ചിത്രത്തിലെ അഭിനയമാണ്. അടുത്തിടെയിറങ്ങിയ ജോജി എന്ന ചിത്രത്തിലും ബാബുരാജ് കൈയ്യടി നേടി. ഇപ്പോള്‍ മികച്ച വേഷങ്ങള്‍ നടനെ തേടി എത്തുന്നുണ്ടെങ്കിലും തുടക്ക കാലത്ത് ഒരുപാട് മോശാനുഭവങ്ങള്‍ തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഒരു ഡയലോഗ് പോലും പറയാനില്ലാതെയാണ് വര്‍ഷങ്ങളോളം സിനിമയില്‍ പിടിച്ചുനിന്നതെന്നും ഒരു അഭിമുഖത്തില്‍ പറയുകയാണ് ബാബുരാജ്.

ബാബുരാജിന്റെ വാക്കുകള്‍ ഇങ്ങനെ, പത്തുവര്‍ഷത്തോളം ഊമയായി സിനിമയില്‍ നിലകൊണ്ടു. അടികൊള്ളാന്‍ വേണ്ടി അഭിനയിക്കാന്‍ പോകുക. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെക്കാള്‍ താഴെയാണ് സ്ഥാനം. ലൊക്കേഷനില്‍ ഭക്ഷണം പോലുമില്ല. അന്ന് കാര്‍ ഉണ്ടായിരുന്നെങ്കിലും വണ്ടി ദൂരസ്ഥലത്ത് നിര്‍ത്തിയിട്ട് ലൊക്കേഷനിലേക്ക് നടക്കും. കാര്‍ ഉണ്ടെന്നറിഞ്ഞാല്‍ ഉള്ള റോള്‍ പോവും. അന്ന് എറണാകുളത്തെ ഒരു ലീഡിങ്ങ് വക്കീലിന്റെ ശിഷ്യനായിരുന്നിട്ടും സിനിമയോടുള്ള കമ്പം കാരണമാണ് ഇതെല്ലാം സഹിച്ചും നിലനിന്നത്. മലയാളത്തില്‍ ഒരിക്കലും തനിക്ക് പ്രത്യേകം ഒരു സ്ഥാനം ഉണ്ടായിരുന്നതായി തോന്നിയിട്ടില്ല. ഒരുപാട് പേര്‍ ചവിട്ടിത്താഴ്ത്തിയിട്ടുണ്ട്.

‘ഞാന്‍ ഇടയ്ക്ക് ചോദിക്കാറുണ്ട് വാണി നമുക്ക് ഒരു സിനിമ ചെയ്യണ്ടേയെന്ന്. സമയമാവട്ടെ എന്നാണ് വാണി മറുപടി നല്‍കാറ്. വാണിക്ക് സമയമായി എന്ന് തോന്നുമ്പോള്‍ വരട്ടെ. ഞാനും അതിന് കാത്തിരിപ്പാണ്. ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ പോലും വാണിയ്ക്ക് മടിയാണ്. കഴിഞ്ഞ മാസം ഫേസ്ബുക്കില്‍ വാണിയ്‌ക്കൊപ്പം ഞാനൊരു ചിത്രം പങ്കുവെച്ചിരുന്നു. നിറഞ്ഞ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. അന്ന് മക്കളും ഞാനും നിര്‍ബന്ധിച്ചപ്പോള്‍ പോസ് ചെയ്ത ഫോട്ടോയാണത്. എന്നിട്ടത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കരുതെന്ന് പറഞ്ഞിരുന്നു’.

‘ഗ്യാംഗ് എന്ന സിനിമ വാണിയെ വെച്ച് ഞാന്‍ ചെയ്യുമ്പോള്‍ മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയ നടന്മാര്‍ക്കൊപ്പം ഡിസ്ട്രിബ്യൂഷന്‍ വാല്യു ഉണ്ടായിരുന്ന നടിയായിരുന്നു വാണി. അന്ന് 35 ലക്ഷം രൂപയാണ് മലയാളത്തില്‍ വാണിയുടെ ഡിസ്ട്രിബ്യൂഷന്‍ റേറ്റ്. അത് കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകള്‍ വേറെയും.