കാവ്യാ മാധവന് മറ്റ് സ്ത്രീകള്‍ക്കില്ലാത്ത എന്തെങ്കിലും കൂടുതലായിട്ടുണ്ടോ, ചോദ്യവുമായി ബൈജു കൊട്ടാരക്കര

നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടരന്വേഷണത്തില്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യമാധവനെ ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം. വീട്ടില്‍ ചോദ്യം ചെയ്യണമെന്ന നടിയുടെ ആവശ്യം അംഗീകരിച്ച മട്ടിലാണ് അന്വേഷണ സംഘം. ഇപ്പോള്‍ സംഭവത്തില്‍ കാവ്യ മാധവനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകന്‍ ബൈജു കൊട്ടാരക്കര. മറ്റ് സ്ത്രീകള്‍ക്കില്ലാത്ത എന്ത് കാര്യമാണ് കാവ്യ മാധവന് ഉള്ളതെന്നും മലയാളികളെല്ലാം ഇപ്പോള്‍ ചോദിക്കുന്നത് ഇതേ കാര്യമാണെന്നും അദ്ദേഹം പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ നിയന്ത്രിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായും ബൈജു കൊട്ടാരക്കര ഒരു മാധ്യമത്തോട് പറഞ്ഞു.

ബൈജു കൊട്ടാരക്കരയുടെ വാക്കുകള്‍, നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ കാവ്യയുടെ ലക്ഷ്യ എന്ന സ്ഥാപനത്തിലാണ് എത്തിച്ച് കൊടുത്തത്. കാവ്യയുടെ ബന്ധുവായ പെണ്‍കുട്ടിയാണ് സാഗറിനെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് നല്‍കിയത്. സാഗര്‍ പോലീസിന് കൊടുത്ത മൊഴി ദിലീപിന് എതിരായിരുന്നു. പിന്നീട് ഇയാള്‍ മൊഴി മാറ്റി. വിലപേശല്‍ ദിലീപുമായി നടത്തിയാണ് സാഗര്‍ മൊഴി മാറ്റിയത്. നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ ടാബില്‍ കണ്ടതിന് ശേഷം ദിലീപ് അത് നല്‍കിയത് കാവ്യാ മാധവനാണ്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ ഇക്കാര്യങ്ങളുണ്ട്. ദിലീപിന്റെ സഹോദരി ഭര്‍ത്താവിന്റെ പുറത്തുവന്ന സംഭാഷണത്തില്‍ കാവ്യാ മാധവന്റെ പങ്ക് കൃത്യമായി പറയുന്നുണ്ട്.

പുറത്ത് വന്ന ഓഡിയോ ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ ആണെന്ന് കരുതുന്നു. ഈ സംഭാഷണത്തിലൂടെ അന്വേഷണം മൊത്തമായി കാവ്യയിലേക്ക് മാറുമെന്ന് ഇത് പുറത്തുവിട്ടവര്‍ കരുതുന്നു. ദിലീപിനെ അന്യായമായി ശിക്ഷിച്ചില്ലേ എന്ന് വരെ തോന്നാം. അതിനെല്ലാം വേണ്ടിയാണ് ഈ വോയ്സ് ക്ലിപ്പ് പുറത്തുവിട്ടത്. അതിന് നല്ല ഉദ്ദേശമല്ല ഉള്ളത്. ദിലീപിന്റെ സഹോദരന്‍ തന്നെ അദ്ദേഹത്തിന്റെ പങ്ക് വ്യക്തമാക്കുന്ന ശബ്ദ സന്ദേശവും നേരത്തെ പുറത്തുവന്നതാണ്. 86 ദിവസം ജയിലില്‍ കിടന്നത് അതിന്റെ ശിക്ഷയായി കണ്ടാല്‍ മതിയെന്നും ഇതില്‍ ദിലീപിന്റെ സഹോദരന്‍ പറയുന്നുണ്ട്.

കാവ്യയുടെ പങ്കുണ്ടെന്ന് സൂചന നല്‍കുന്ന ശബ്ദ സാമ്പിളുകളും പുറത്ത് വന്നവയിലുണ്ട്. അതിനെ കുറിച്ച് മനസ്സിലാക്കാനാണ് കാവ്യയെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. അതിനായി നോട്ടീസും നല്‍കിയിരുന്നു. ഒരു സ്ത്രീയെ ചോദ്യം ചെയ്യാനായി വിളിപ്പിക്കുമ്‌ബോള്‍ അവര്‍ക്ക് സൗകര്യമുള്ള സ്ഥലത്ത് ചോദ്യം ചെയ്യലിന് സൗകര്യമൊരുക്കണമെന്നാണ് നിയമം പറയുന്നത്. പക്ഷേ വേണമെങ്കില്‍ മാത്രം എന്നാണ് നിയമത്തില്‍ പറയുന്നത്. ഇനി ക്രൈംബ്രാഞ്ചിന് അവര്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തേക്ക് നടിയെ ചോദ്യം ചെയ്യാനായി വിളിച്ച് വരുത്താം. കാവ്യ തിങ്കളാഴ്ച്ച ഹാജാരായില്ല. ബുധനാഴ്ച്ചത്തേക്ക് അത് മാറ്റി. സമയവും സ്ഥലവും പോലീസ് ചോദിച്ചപ്പോള്‍ ഉച്ചയ്ക്ക് രണ്ടിനും മൂന്നിനും ഇടയില്‍ തന്റെ വീട്ടില്‍ വെച്ചാകാമെന്നാണ് കാവ്യാ മാധവന്‍ മറുപടി നല്‍കിയത്.

ക്രൈംബ്രാഞ്ച് പറ്റില്ലെന്ന് കാവ്യയെ അറിയിച്ചിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യത്തിനും കൂടി അപേക്ഷിച്ചിട്ട് പോയാല്‍ മതിയെന്ന് ദിലീപിന്റെ അഭിഭാഷകര്‍ കാവ്യയെ അറിയിച്ചുണ്ടാവാം. അറസ്റ്റ് ഒഴിവാക്കാം എന്നൊക്കെ പറഞ്ഞിട്ടുണ്ടാവാം. ദിലീപിനെതിരെ സായ് ശങ്കര്‍ അടക്കം കൊണ്ടുവന്ന തെളിവുകളുണ്ട്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഈ കേസില്‍ മതിയായ സമയം കിട്ടിയില്ലെങ്കില്‍ ചിലപ്പോള്‍ വഴിതെറ്റി പോകാം. അതുകൊണ്ട് കാവ്യാ മാധവന് ഈ കേസില്‍ മറ്റുള്ള സ്ത്രീകള്‍ക്ക് കൊടുക്കുന്ന അതേ പ്രിവിലേജ് മാത്രമേ കൊടുക്കാവൂ. അല്ലെങ്കില്‍ മറ്റുള്ളവരോടും ഇതേ സമീപനം സ്വീകരിക്കേണ്ടി വരും. മറ്റ് പ്രതികളും ഇതേ രീതികള്‍ സ്വീകരിക്കാന്‍ തുടങ്ങി. അന്വേഷണ സംഘം ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ സൂക്ഷിക്കണം.