ദൃശ്യങ്ങൾ ദിലീപിന് കൈമാറിയ വിഐപി മെഹബൂബ് അബ്‌ദുള്ളയാണ് എന്ന് പറഞ്ഞിട്ടില്ല: ബാലചന്ദ്ര കുമാർ

നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ ദിലീപിന് കൈമാറിയെന്ന് ആരോപിക്കുന്ന വി ഐ പി മെഹബൂബ് അബ്‌ദുള്ളയാണ് എന്ന് താൻ എവിടെയും പറഞ്ഞിട്ടില്ലെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ. കേസിൽ വിഐപിയെ തിരിച്ചറിഞ്ഞുവെന്ന വാർത്തയ്ക്ക് പിന്നാലെയാണ് ബാലചന്ദ്രകുമാറിന്റെ പ്രതികരണം. പൊലീസ് വി ഐ പിയുടെ തൊട്ടടുത്ത് എത്തിയതായി സൂചനയുണ്ട്. നടിയെ ആക്രമിച്ച കേസിൽ വി ഐ പിക്ക് എത്രത്തോളം പങ്കുണ്ടെന്ന് അറിയില്ലെന്നും ബാലചന്ദ്ര കുമാർ വ്യക്തമാക്കി. കൂടാതെ വി ഐ പിയെ കാവ്യ മാധവൻ ഇക്ക എന്ന് വിളിച്ച് സംസാരിച്ചിരുന്നായി ബാലചന്ദ്ര കുമാർ പറയുന്നു.

ഇതിനിടെ ദിലീപ് കേസിലെ വിഐപിയെന്ന് ആരോപിക്കുന്ന കോട്ടയം സ്വദേശി മെഹബൂബ് താൻ നിരപരാധിയാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരുന്നു. ദിലീപ് കേസിലെ വി ഐ പി താനല്ലെന്ന് കോട്ടയം സ്വദേശി മെഹബൂബ് അബ്‌ദുള്ള പ്രതികരിച്ചു. മൂന്നു വർഷം മുൻപ് ഖത്തറിൽ ‘ദേ പുട്ട്’ തുടങ്ങാനാണ് ആദ്യമായി ദിലീപിനെ കാണുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണവുമായി സഹകരിക്കാൻ തയാറാറാണ്. ആ വിഐപി താനല്ലെന്ന് തനിക്ക് ഉറപ്പിച്ചുപറയാൻ കഴിയും . ബാക്കി അന്വേഷണത്തിൽ കണ്ടുപിടിക്കട്ടെ. മൂന്ന് വർഷംമുൻപ് ദിലീപിനെ കണ്ടിരുന്നു. വീട്ടിൽ പോയിരുന്നു. അവിടെ കാവ്യയും മാതാപിതാക്കളും ഉണ്ടായിരുന്നു. ചായ കുടിക്കുകയും ബിസിനസ് കാര്യങ്ങൾ സംസാരിക്കുകയും മാത്രമാണ് ചെയ്തതെന്നും മെഹബൂബ് വെളിപ്പെടുത്തി.

അന്വേഷണ ഉദ്യോഗസ്ഥർ ഇത് വരെ വിളിച്ചിട്ടില്ല, തന്നെ ചേർത്ത് കഥകൾ പ്രചരിക്കുന്നതായി സുഹൃത്തുക്കൾ പറഞ്ഞ് അറിഞ്ഞു. സംവിധായകൻ ബാലചന്ദ്രകുമാറിനെ അറിയില്ല, കണ്ടതായി ഓർക്കുന്നുമില്ലെന്നാണ് വ്യവസായിയായ മെഹബൂബ് പറയുന്നത്.