എന്നും നല്ല ഓര്‍മ്മകളില്‍ ആ കലാകാരി ജീവിക്കും, ബാലചന്ദ്ര മേനോന്‍

നടി കെപിഎസി ലളിതയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നടനും സംവിധായകനും തിരക്കഥാകൃത്തുമായ ബാലചന്ദ്ര മേനോന്‍. നിരവധി ചിത്രങ്ങളില്‍ തന്റെ അമ്മയായും ചേച്ചിയായും അമ്മായി അമ്മയായും അഭിനയിച്ച പ്രിയ നടിയാണ് കെപിഎസി ലളിത. എങ്കിലും തന്റെ മനസില്‍ എന്നും നിറഞ്ഞു നില്‍ക്കുന്നത് ‘അനുഭവഭങ്ങള്‍ പാളിച്ചകള്‍’ എന്ന ചിത്രത്തിലെ’ കല്യാണി കളവാണി’ എന്ന പാട്ട് പാടുന്ന ലളിതാമ്മയെയാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം, ‘കുടുംബപുരാണത്തില്‍ ‘ എന്റെ അമ്മയായി …..’ സസ്നേഹത്തില്‍ ‘ എന്റെ ചേച്ചിയായി …’ മേലെ വാര്യത്തെ മാലാഖകുട്ടികളില്‍ ‘ അമ്മായി അമ്മയായി … കൂടാതെ, . ഞാന്‍ സംവിധാനം ചെയ്ത മൂന്നു ചിത്രങ്ങളില്‍ ലളിതാമ്മ അഭിനയിച്ചു .’വിവാഹിതരെ ഇതിലെ ‘ ഇന്നസെന്റുമൊത്തുള്ള ആദ്യ ചിത്രമെന്നു സംശയം ..പിന്നീട് ആ കൂട്ടുകെട്ട് കാണികള്‍ക്കു പ്രിയമായി … ‘മണിച്ചെപ്പു തുറന്നപ്പോള്‍ ‘ ,’അമ്മയാണെ സത്യം ‘ എന്നീ ചിത്രങ്ങളിലും സഹകരിച്ചു .എന്റെ ‘റോസ്സ് ദി ഫാമിലി ക്ലബ്ബി’ലും ഒരിക്കല്‍ അതിഥിയായി വന്നു .

അഞ്ഞൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചതായിട്ടാണ് കണക്ക് ..എന്നാല്‍ എന്റെ മനസ്സില്‍ പതിഞ്ഞതും നിറഞ്ഞു നില്‍ക്കുന്നതും ‘ അനുഭവങ്ങള്‍ പാളിച്ചകളില്‍ ‘ ‘കല്യാണി കളവാണി ‘ എന്ന പാട്ടു പാടുന്ന കെ .പി. എ സു.ലളിതയാണ്.. പണ്ടെങ്ങോ ഞാന്‍ അവരെ പറ്റി പറഞ്ഞ വാക്കുകള്‍ ബഹുമാനപൂര്‍വ്വം ആവര്‍ത്തിക്കട്ടെ :-‘ ചൂട് പുന്നെല്ലിന്റെ ചോറില്‍ കട്ട തൈരൊഴിച്ചു സമൃദ്ധമായി കുഴച്ചു, അതില്‍ ആരോഗ്യമുള്ള തുടുത്ത ഒരു പച്ചമുളക് ഞവടി കഴിക്കുന്ന സുഖമാണ് എനിക്ക് അവരുടെ അഭിനയം കാണുമ്പോള്‍ ..’ എന്നും നല്ല ഓര്‍മ്മകളില്‍ ആ കലാകാരി ജീവിക്കും ..