ഇരുവൃക്കകളും തകരാറിൽ, ബാലചന്ദ്രകുമാർ അതീവ ​ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകൻ ബാലചന്ദ്രകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരു വൃക്കകളും തകരാറിലായ ബാലചന്ദ്രകുമാറിന്റെ ആരോഗ്യനില മോശമായതിനെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചികിത്സയിൽ കഴിയുന്ന ബാലചന്ദ്രകുമാറിന് ഗുരുതരമായ അണുബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് ബാലചന്ദ്രകുമാർ. കേസിന്റെ വിസ്താരത്തിന് ഇടയിൽ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിന് തുടർന്ന് ചികിത്സ തേടുകയായിരുന്നു. ഇരു വൃക്കകളും സ്തംഭിച്ചതോടെ ആഴ്ചയിൽ രണ്ടു ദിവസം ബാലചന്ദ്രകുമാർ ഡയാലിസിസിന് വിധേയനായിരുന്നു. അസുഖം മൂർച്ഛിച്ചതോടെ കഴിഞ്ഞ ദിവസം ഡയാലിസിസ് തടസപ്പെട്ടിരിക്കുകയാണ്.

കേസിന്റെ വിചാരണ അന്തിമഘട്ടത്തിലേക്ക് നീങ്ങുമ്പോഴാണ് ബാലചന്ദ്രകുമാറിന്റെ രോഗം മൂർച്ഛിച്ചത്. കഴിഞ്ഞ 30 ദിവസമായി പ്രതി ഭാഗമാണ് ബാലചന്ദ്രകുമാറിനെ വിസ്തരിക്കുന്നത്. ബാലചന്ദ്രകുമാർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത് കേസിന്റെ വിചാരണയെ ബാധിച്ചേക്കും. കഴിഞ്ഞ ഒരു വർഷക്കാലമായി വൃക്ക രോഗബാധയെ തുടർന്ന് ചികിത്സയിലാണ് ബാലചന്ദ്രകുമാർ. ആരോഗ്യസ്ഥിതി മോശമായതോടെ ജോലി ചെയ്യാൻ പറ്റാത്ത സാഹചര്യമാണ്. അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹായത്തോടെയാണ് ചികിത്സ തുടരുന്നത്. ബാലചന്ദ്രകുമാറിനായി ചികിത്സാ സഹായം തേടുന്നുണ്ട്.