വാട്ട്‌സ്‌ആപ്പില്‍ സ്റ്റിക്കര്‍ അയച്ചു കളിക്കുന്ന കുട്ടികളാണ് ഞങ്ങള്‍, അതാകും ഈ കെമിസ്ട്രിയുടെ രഹസ്യം: ബേസില്‍ ജോസഫ്

ടൊവിനോ തോമസും താനും ഇപ്പോഴും വാട്‌സാപ്പില്‍ പരസ്പരം സ്റ്റിക്കര്‍ അയച്ചു കളിക്കുന്ന കുട്ടികളാണെന്നും, അതാകും ഈ കെമിസ്ട്രിയുടെ രഹസ്യമെന്നും സംവിധായകന്‍ ബേസില്‍ ജോസഫ്. ബേസില്‍ – ടൊവിനോ കോമ്പോയില്‍
എത്തിയ ഗോദ, മിന്നല്‍ മുരളി എന്ന രണ്ടു ചിത്രങ്ങളും സൂപ്പര്‍ ഹിറ്റ് ആയിരുന്നു.ഇപ്പോള്‍ ടൊവിനോ എത്രത്തോളം ഡെഡിക്കേറ്റഡാണ് എന്നാണ് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ബേസില്‍ പറയുന്നത്.

ബേസിലിന്റെ വാക്കുകള്‍ :

‘ഗോദയുടെ കഥ പറയാന്‍ ചെല്ലുമ്പോഴാണ്‌ ആദ്യമായി ടൊവിനോയെ കാണുന്നത്. ഇപ്പോഴും വാട്ട്‌സ്‌ആപ്പില്‍ പരസ്പരം സ്റ്റിക്കര്‍ അയച്ചു കളിക്കുന്ന കുട്ടികളാണ് തങ്ങള്‍, അതാകും ഈ കെമിസ്ട്രിയുടെ രഹസ്യം. സൂപ്പര്‍ ഹീറോയ്ക്കു വേണ്ട ബോഡി ഉണ്ടാക്കാനും അതു നിലനിര്‍ത്താനും ടൊവി നന്നായി കഷ്ടപ്പെട്ടു.

ആദ്യ ലോക്ഡൗണ്‍ ഇളവു വന്നപ്പോള്‍ 40 ദിവസം ഫൈറ്റ് ഷൂട്ടിംഗ് ആണ് പ്ലാന്‍ ചെയ്തത്. അതിനു വേണ്ടി ട്രെയ്‌നര്‍ക്കൊപ്പം ഫൈറ്റ് പ്രാക്ടീസ് തന്നെയായിരുന്നു. ഓരോ ദിവസവും പുതിയ ടെക്‌നിക് പഠിച്ച്‌ വീഡിയോ എടുത്ത് അയച്ചു തരും. വെടിവച്ച്‌ ബലൂണ്‍ പൊട്ടിക്കുന്നതും വളയം എറിയുന്നതുമൊക്കെ അവന്റെ സ്വന്തം പ്രാക്ടീസാണ്.

ചിലപ്പോള്‍ ആവേശം മൂത്ത് പുരപ്പുറത്തു നിന്ന് ‘ശരിക്കും ചാടിയാലോ’ എന്നൊക്കെ ചോദിച്ചു കളയും. അത്രമാത്രം ഡെഡിക്കേറ്റഡ്. തനിക്ക് മിന്നലേറ്റിട്ടില്ല, പക്ഷേ മിന്നലില്‍ നിന്ന് ജസ്റ്റ് എസ്‌കേപ്പായിട്ടുണ്ട്. ഗോദയുടെ പ്രമോഷന്‍ പരിപാടിക്കിടെ താനും ടൊവിനോയും വാമിഖ ഗബ്ബിയും ഹോട്ടല്‍ ബാല്‍ക്കണിയില്‍ സംസാരിച്ചു നില്‍ക്കുന്നു. പെട്ടെന്നാണ് ഒരു മിന്നല്‍ വന്നത്. ബാല്‍ക്കണിയിലെ ഹാന്‍ഡ് റെയിലില്‍ ഒരു സ്പാര്‍ക്ക്. കണ്ണു തുറന്നു നോക്കുമ്ബോള്‍ ടൊവിനോ ഇല്ല. മിന്നല്‍ പോലെ അവന്‍ പാഞ്ഞു കളഞ്ഞു’.