മണ്ണിടിഞ്ഞ് നാല് കുട്ടികൾ മരിച്ച സംഭവം, ബന്ധുക്കളെ ആശ്വസിപ്പിക്കാൻ ബംഗാൾ ഗവർണർ സി വി ആനന്ദ ബോസ് ഗ്രാമം സന്ദർശിച്ചു

കൊൽക്കത്ത. ഉത്തർ ദിനാജ്പൂർ ജില്ലയിലെ ചോപ്രയിൽ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിക്ക് സമീപം ഡ്രെയിനേജ് വികസിപ്പിക്കുന്നതിനിടെ മണ്ണിടിഞ്ഞ് പ്രായപൂർത്തിയാകാത്ത നാല് കുട്ടികൾ മരിച്ച സ്ഥലം ബംഗാൾ ഗവർണർ സി വി ആനന്ദ ബോസ് ചൊവ്വാഴ്ച സന്ദർശിച്ചു. സംഭവം സംബന്ധിച്ച് തദ്ദേശവാസികളുമായും പ്രാദേശിക തൃണമൂൽ കോൺഗ്രസ് നേതാക്കളുമായും അദ്ദേഹം ആശയവിനിമയം നടത്തി.

മരിച്ച കുട്ടികളുടെ മാതാപിതാക്കളും കുടുംബാംഗങ്ങളുമായും ഗവർണർ സംസാരിച്ചു. തിങ്കളാഴ്ച രാത്രി ബോസ് ട്രെയിനിൽ സഞ്ചരിച്ചാണ് ഗവർണർ കിഷൻഗഞ്ചിലെത്തിയത്. അവിടെ നിന്ന് ചോപ്രയിലേക്ക് റോഡ് മാർഗവും. ഫെബ്രുവരി 12 ന് ചോപ്ര ബ്ലോക്കിലെ ചേതനാഗച്ച് ഗ്രാമത്തിൽ ഒരു കുഴിയെടുക്കുന്നതിനിടെ മണ്ണ് കുന്നുകൂടി താഴേക്ക് പതിച്ച് അഞ്ച് മുതൽ 12 വയസ്സ് വരെ പ്രായമുള്ള നാല് കുട്ടികൾ ജീവനോടെ കുഴിച്ചുമൂടപ്പെട്ടു.

ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്) ആണ് നിർമാണ പ്രവർത്തനങ്ങൾ നടത്തിയത് എന്നായിരുന്നു തൃണമൂൽ കോൺഗ്രസിന്റെ ആരോപണം. ഈ പശ്ചാത്തലായിരുന്നു ഗവർണറുടെ ചേതനാഗച്ച് ഗ്രാമ സന്ദർശനം. എന്നാൽ ആരോപണം ബിഎസ് എഫ് നിഷേധിച്ചു. സ്വകാര്യ വ്യക്തിയാണ് കുഴിയെടുത്തത് – തങ്ങൾ അതിന് അനുമതി നൽകുക മാത്രമാണ് ചെയ്തത് – ബിഎസ് എഫ് വിശദീകരിച്ചു.