പൗരത്വ നിയമ ചട്ടങ്ങളുടെ വിജ്ഞാപനം യുക്തിസഹമായ നടപടിക്രമം: ബംഗാൾ ഗവർണർ ആനന്ദബോസ്

കൊൽക്കത്ത: പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ രൂപീകരിച്ചുള്ള കേന്ദ്രസർക്കാർ വിജ്ഞാപനം ശരിയായ ഭരണക്രമത്തിലെ യുക്തിസഹവും സ്വാഭാവികവുമായ ഒരു പ്രക്രിയയാണെന്ന് പശ്ചിമബംഗാൾ ഗവർണർ ഡോ.സി.വി.ആനന്ദബോസ്. രാജ്യത്തെ സദ്ഭരണത്തിനൊരു ഉത്തമ ഉദാഹരണം കൂടിയാണിത്.

പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വത്തിന് വഴിയൊരുക്കുന്നതിനായി നാലുവർഷം മുൻപ് പാർലമെന്റ് പാസ്സാക്കിയ നിയമം പ്രാവർത്തികമാക്കുന്നതിനുള്ള സ്വാഭാവികമായ ഭരണനടപടിക്രമമാണിത് – ഇവിടെ ഒരു പരിപാടിക്കിടെ പ്രതികരണമാരാഞ്ഞ മാധ്യമപ്രവർത്തകരോട് ഗവർണർ പറഞ്ഞു.

ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രസർക്കാർ, പാർലമെന്റ് പാസ്സാക്കിയ ഒരു നിയമം നടപ്പാക്കാതെ ഉപേക്ഷിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതാണ് ചട്ടങ്ങളുടെ രൂപീകരണം കാണിക്കുന്നതെന്ന് ആനന്ദബോസ് പറഞ്ഞു, “ശരിയായ നിയമവാഴ്ചയും സദ്ഭരണവും ഉറപ്പുവരുത്തി രാജ്യത്തിന്റെ ജനാധിപത്യപ്രക്രിയ ശാക്തീകരിക്കുന്നതിനുള്ള ഒരു നല്ല ചുവടുവയ്പാണിതെന്നും ഗവർണർ പറഞ്ഞു.

വിജ്ഞാപനവും അന്തിമചട്ടങ്ങളും വിശദമായി പരിശോധിച്ചശേഷം സിഎഎയെക്കുറിച്ചുള്ള അഭിപ്രായം അറിയിക്കുമെന്ന മുഖ്യമന്ത്രി മമതാ ബാനർജിയുടെ പ്രസ്താവത്തെ സ്വാഗതം ചെയ്യുന്നതായി മറ്റൊരു ചോദ്യത്തിനു മറുപടിയായി ഗവർണർ ആനന്ദബോസ് പറഞ്ഞു.