പൂമുഖ വാതിക്കൽ സ്‌നേഹം വിടർത്തുന്ന പൂത്തിങ്കൾ പോലത്തെ ഭാര്യ ആവാനാണ് ആഗ്രഹിച്ചത്- ഭാ​ഗ്യലക്ഷ്മി

മലയാളികളുടെ പ്രിയപ്പെട്ട നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമാണ് ഭാഗ്യലക്ഷ്മി. ബിഗ്‌ബോസ് മലയാളം സീസൺ മൂന്ന് മത്സരാർത്ഥിയുമായിരുന്നു ഭാഗ്യലക്ഷ്മി. ഡബ്ബിംഗ് മേഖലയിലാണ് താരം ഏറെ ഉയരങ്ങൾ കീഴടക്കിയത്. നിരവധി നായികമാരാണ് മലയാള സിനിമയിൽ ഭാഗ്യലക്ഷ്മിയുടെ ശബ്ദം കൊണ്ട് ഉയർന്ന് വന്നത്. ബിഗ് ബോസ് മലയാളം സീസൺ മൂന്നിലെ മത്സരാർത്ഥിയുമായിരുന്നു താരം. 1978ൽ ജെ വില്യംസിന്റെ ‘മദാലസ’യിലും 1980ൽ ഭരതന്റെ ‘ചാമര’ത്തിലുംഭാഗ്യലക്ഷ്മി അഭിനയിച്ചു. തുടർന്ന് 1980ൽ ‘സൂര്യദാഹ’ത്തിലും 81ൽ ‘മനസ്സിന്റെ തീർത്ഥയാത്ര’യിലും ദേവന്റെ നായികയായും 82ൽ ‘തായമ്പക’യിൽ മുകേഷിന്റെനായികയായും അഭിനയിച്ചെങ്കിലും തന്റെ തന്നെ താല്പര്യക്കുറവുകൊണ്ട് അഭിനയംഉപേക്ഷിച്ച് ഡബ്ബിങ്ങ് മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

ഇപ്പോളിതാ നടി സ്വാസിക വിജയ് അവതാരകയായിട്ടെത്തുന്ന റെഡ് കാർപെറ്റ് എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു. ഒന്നും പ്രതീക്ഷിക്കാതെയാണ് ഞാൻ എല്ലായിടത്തും എത്തിപ്പെട്ടത്. പ്രതീക്ഷിച്ച സ്ഥലത്ത് എത്താനൊട്ട് പറ്റിയതുമില്ല. നല്ലൊരു ഭാര്യയും കുടുംബിനിയുമാവാനാണ് ഞാൻ ആഗ്രഹിച്ചത്. വീട്ടുജോലിയും ഭർത്താവിന്റെയും മക്കളുടെയും കാര്യങ്ങളൊക്കെ ചെയ്ത് ജീവിക്കാനാണ് ആഗ്രഹിച്ചത്. ‘പൂമുഖ വാതിക്കൽ സ്‌നേഹം വിടർത്തുന്ന പൂത്തിങ്കൾ പോലത്തെ ഭാര്യ ആവാനാണ് ആഗ്രഹിച്ചതും. പതിനെഴ് വയസിലെ ചിന്ത അതായിരുന്നെങ്കിൽ മുപ്പത് വയസ് ആയപ്പോൾ അത് മാറി. ഇക്കാര്യം തന്നെ ഞാൻ ഒത്തിരി സ്ഥലങ്ങളിൽ പറഞ്ഞ് കഴിഞ്ഞു.

പത്ത് വയസുള്ളപ്പോഴാണ് ഡബ്ബിംഗിന് വരുന്നത്. ആദ്യമായി തനിക്ക് പ്രതിഫലം തന്നത് പ്രേം നസീർ സാറാണ്. നസീർ സാറിനെ കണ്ടതിന്റെ ആകാംഷ അന്നുണ്ടെങ്കിലും മറ്റൊന്നും അന്ന് തോന്നിയിരുന്നില്ല. ഇന്നത്തെ പോലെയല്ല അന്ന്. തനിക്ക് ലഭിച്ചത് എന്തായാലും മികച്ചൊരു കൈനീട്ടം തന്നെയായിരുന്നു എന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. അവിടുന്നിങ്ങോട്ട് കുറേ വർഷങ്ങൾ വിഷുവിന് കൈനീട്ടം തന്നിരുന്നത് നസീർ സാറാണ്. അദ്ദേഹം അന്നൊക്കെ ഡബ്ബിങ്ങിന് വേണ്ടി സ്റ്റുഡിയോയിൽ ഉണ്ടാവുമായിരുന്നു. അവിടെയുള്ള എല്ലാവർക്കും പുള്ളി കൊടുക്കും.