സഖാവിനെ വിളിച്ചിരുന്നു, കൊള്ളാരുന്ന് കേട്ടോ എന്ന് മാത്രമാണ് പറഞ്ഞത്- ഭീമൻ രഘു

ഏറെ നാടകീയ രം​ഗങ്ങൾക്കും ചർച്ചകൾക്കും വഴിവച്ച പരിപാടി ആയിരുന്നു ഇത്തവണത്തെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ നിശ. നടൻ അലൻസിയറിന്റെ വിവാദ പരാമർശവും ഭീമൻ രഘുവിന്റെ ‘നിൽപ്പും’ ആയിരുന്നു അതിന് കാരണം. മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുമ്പോൾ സദസ്സിൽ എഴുന്നേറ്റ് നിന്ന ഭീമൻ രഘുവിന്റെ വീഡിയോകൾ ഏറെ വൈറൽ ആയിരുന്നു. പിന്നാലെ വിമർശനങ്ങളും ട്രോളുകളും പൊട്ടിപ്പുറപ്പെട്ടു. ഇപ്പോഴിതാ ഈ സംഭവത്തിന് ശേഷം മുഖ്യമന്ത്രി തന്നോട് പറഞ്ഞ കാര്യങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് ഭീമൻ രഘു.

‘ആ സംഭവത്തിന് ശേഷം സഖാവിനെ വിളിച്ചിരുന്നു. ഒന്നും പറഞ്ഞില്ല. എവിടെ ഉണ്ടെന്ന് ചോദിച്ചു. ഞാൻ പറഞ്ഞു ഷൂട്ടിങ്ങിന്റെ തിരക്കിലാണെന്ന്. ആ.. കൊള്ളാരുന്ന് കേട്ടോ. അത്രയെ പറഞ്ഞുള്ളൂ’, എന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്ന് ഭീമൻ രഘു പറയുന്നു.

സെപ്റ്റംബര്‍ പതിനാലിന് ആയിരുന്നു കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ പരിപാടികള്‍ നടന്നത്. 15 മിനിറ്റോളം മുഖ്യമന്ത്രി പ്രസംഗിച്ചിരുന്നു. ഇത്രയും സമയം ഭീമന്‍ രഘു സദസിന് മുന്നില്‍ എഴുന്നേറ്റ് നില്‍ക്കുക ആയിരുന്നു. ഒരു ഭാവവ്യത്യാസവും ഇല്ലാതെ മുഖ്യമന്ത്രിയുടെ വാക്കുകള്‍ കേട്ടുനിന്ന ഭീമന്‍ രഘുവിന്‍റെ ഫോട്ടോകളും വീഡിയോളും വ്യാപകമായാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. പിന്നാലെ വന്‍ തോതില്‍ ട്രോളുകളും ഉയര്‍ന്നു.

താന്‍ ബഹുമാനം സുചകമായാണ് എഴുന്നേറ്റ് നിന്നത് എന്നായിരുന്നു മാധ്യപ്രവര്‍ത്തകരോട് അന്ന് ഭീമന്‍ രഘു പറഞ്ഞത്. അച്ഛന്‍റെ സ്ഥാനമാണ് താന്‍ മുഖ്യമന്ത്രിക്ക് നല്‍കുന്നതെന്നും അദ്ദേഹം സംസാരിക്കുന്ന ഏത് വേദിയിലും താന്‍ എഴുന്നേറ്റ് നില്‍ക്കുമെന്നും ഭീമന്‍ രഘു പറഞ്ഞിരുന്നു.