ഭീമ കൊറേഗാവ് കേസ്; കവി വരവരറാവുവിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി

ഭീമ കൊറേഗാവ് കേസ് പ്രതി കവി വരവരറാവുവിന് സുപ്രീം കോടതി ചിവ വ്യവസ്ഥകളോടെ സ്ഥിരംജാമ്യം അനുവദിച്ചു. പാർക്കിൻസൺ രോ​ഗത്തിന് ചികിത്സയിൽ കഴിയുന്നതിനാൽ ആരോ​ഗ്യ കാരണങ്ങൾ പരി​ഗണിച്ചാണ് അദ്ദേഹത്തിന് ജാമ്യം നൽകിയത്. 82കാരനായ ഒരാളെ ഇനിയും ജയിലിലേക്ക് വിടുന്നത് ശരിയല്ലെന്ന് സുപ്രിംകോടതി വിലയിരുത്തി. വിചാരണ കോടതിയുടെ പരിധി വിട്ട് പോകാൻ പാടില്ല, പാർക്കിൻസൺ രോ​ഗത്തിന്റെ ചികിത്സ എവിടെയാണെന്ന് എൻഐഎയെ അറിയിക്കണം തുടങ്ങിയ ചിവ വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്.

എൻഐഎ ഹാജരാക്കിയ തെളിവുകൾ കെട്ടിച്ചമച്ചതാണെന്നും ഇലക്ട്രോണിക്സ് തെളിവുകൾ വ്യാജമായി നിർമ്മിച്ചതിന് അന്തരാഷ്ട്ര റിപ്പോർട്ടുകൾ പുറത്ത് വന്നെന്നും വരവര റാവുവിൻ്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. വരവരറാവുവിനെതിരായ കണ്ടെത്തലുകൾ എങ്ങനെ തെളിയിക്കാനാകുമെന്ന് സുപ്രീം കോടതി എൻ ഐ എയോട് ചോദിച്ചു. ഇങ്ങനെ പോയാൽ വരവരറാവുവിന് സ്റ്റാൻ സ്വാമിയുടെ അവസ്ഥയാകുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. വരവരറാവുവിൻ്റെ സ്ഥിര ജാമ്യപേക്ഷ പരി​ഗണിക്കവേ, അദ്ദേഹത്തിൻ്റെ ആരോഗ്യനില മെച്ചപ്പെടുമോ എന്ന് സുപ്രീം കോടതി എൻഐഎയോട് ചോദിച്ചു.

വരവരറാവുവിന് ആരോഗ്യ പ്രശ്നമില്ലെന്നാണ് എൻ ഐഎയുടെ വാദം. ഭീമ കൊറേഗാവ് കേസില്‍ 2018 ആഗസ്റ്റിലാണ് വരവര റാവു അറസ്റ്റിലാകുന്നത്. കുറ്റാരോപിതർക്കെതിരായ ഡിജിറ്റൽ തെളിവുകൾ പൂനെ പൊലീസ് തന്നെ കെട്ടിച്ചമച്ചതാണെന്ന് അമേരിക്കയിലെ സൈബർ ഏജൻസിയായ വയേഡ് വെളിപ്പെടുത്തിയിരുന്നു.