ബ്രഹ്മപുരം ; ഇനിയും തീപിടിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല, അമേരിക്കയിൽ നിന്ന് വിദഗ്‌ദ്ധോപദേശം തേടിയെന്ന് കളക്ടര്‍

കൊച്ചി : കൊച്ചിയിലെ ജീവിതം നരകതുല്യമാക്കിയ ബ്രഹ്മപുരം മാലിന്യ പ്ളാന്റിലെ തീ പൂർണമായി അണയ്ക്കാൻ കഴിയാത്ത സാഹചര്യത്തിൽ ന്യൂയോര്‍ക്ക് അഗ്നിരക്ഷാസേനയുടെ സഹായം തേടിയതായി കളക്ടര്‍ എന്‍ എസ് കെ ഉമേഷ്. തീ പൂർണമായി അണച്ച സെക്ടര്‍ 6,7 മേഖലകളില്‍ രണ്ട്, മൂന്ന് ഏക്കറുകളില്‍ വീണ്ടും തീ പിടിക്കാനുള്ള സാദ്ധ്യത കാണുന്നുണ്ട്. ഇത് തടയാൻ കൃത്യമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഓൺലൈൻ വഴിയാണ് അമേരിക്കൻ ഫയർ ഡിപ്പാർട്ടുമെന്റിന്റെ വിദഗ്ദ്ധ ഉപദേശം തേടിയത്. നിലവിൽ തീ അണയ്ക്കുന്ന രീതി ഉചിതമാണെന്ന് അവർ അറിയിച്ചതായും ജില്ലാ ഭരണകൂടം വ്യക്തമാക്കി. ഇന്നലെ വൈകിട്ട് പ്ലാന്റിന്റെ വലതുഭാഗത്ത് എടുത്ത ആറടിയിലേറെ ആഴമുള്ള കുഴിയിൽ നിന്ന് ഉയർന്ന പുക തുടർച്ചയായി വെള്ളം ചീറ്റിയാണ് ശമിപ്പിച്ചത്.

അത്സമയം ബ്രഹ്മപുരത്ത് തീപിടിത്ത സാദ്ധ്യതയുള്ള പ്രദേശങ്ങൾ മുൻകൂട്ടി കണ്ടെത്താൻ ഇൻഫ്രാറെഡ് തെർമൽ കാമറകളും എച്ച്.എച്ച്. ഗ്യാസ് മോണിറ്ററുകളും വാങ്ങാൻ അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന വിദഗ്ദ്ധ സമിതി യോഗം തീരുമാനിച്ചു. വിഷപ്പുക ആരോഗ്യപ്രശ്‌നങ്ങൾക്കു വഴിയൊരുക്കാൻ സാദ്ധ്യതയുണ്ടെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) കൊച്ചി ഘടകം മുന്നറിയിപ്പ് നൽകി.