ബെംഗളൂരു ലഹരിക്കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയ ബിനീഷ് കോടിയേരി കേസിൽ പ്രതിയായി തുടരുമെന്ന് കര്‍ണാടക പൊലീസ്. പ്രതിപട്ടികയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിനീഷ് നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു സര്‍ക്കാര്‍ നിലപാട് കോടതിയിൽ അറിയിക്കുന്നത്. കേസില്‍ നാലാം പ്രതിയായി ബിനീഷ് തുടരും. അഡീഷണല്‍ സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജി വ്യക്തമാക്കുന്നു.
ബിനീഷ് കോടിയേരി ലഹരിക്കടത്ത് പ്രതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കി കള്ളപ്പണം വെളുപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു. ലഹരിക്കേസിലെ ഒന്നാം പ്രതി മുഹമ്മദ് അനൂപിന് സാമ്പത്തിക സഹായം ചെയ്തെന്ന കണ്ടെത്തലില്‍ 2020ല്‍ ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്യുകയാണ് ഉണ്ടായത്. കേസ് കെട്ടിച്ചമച്ചതാണെന്ന വാദം ആവര്‍ത്തിച്ചായിരുന്നു ബിനീഷ് പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി ഹര്‍ജി നല്‍കിയിരുന്നത്. എന്നാല്‍ ബിനീഷിനെതിരെ അതീവ ഗുരുതരമായ നിരീക്ഷണങ്ങളുമായി ഹര്‍ജി കോടതി തള്ളുകയാണ് ഉണ്ടായത്.
ബിനീഷ് കോടിയേരിക്ക് ഒന്നാം പ്രതി മുഹമ്മദ് അനൂപിന്റെ ലഹരി ഇടപാടുകളെ കുറിച്ചും കച്ചവടത്തെ കുറിച്ചും വ്യക്തമായ അറിവുണ്ടായിരുന്നെന്നാണ് കോടതി ഇതോടെ വ്യക്തമാക്കി. അനൂപും ബിനീഷും കൊക്കൈന്‍ ഉപയോഗിക്കുന്നത് നേരിട്ട് കണ്ടെന്ന രണ്ടു സാക്ഷി മൊഴികളാണ് ഉള്ളത്. മൊഴികളുടെ അടിസ്ഥാനത്തിലാണ് കോടതി ഇക്കാര്യം ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്.
ബിനീഷ് കോടിയേരിയുമായി ബന്ധമുള്ള കമ്മനഹള്ളിയിലെ റോയല്‍ സ്യൂട്ട് അപ്പാര്‍ട്‌മെന്റില്‍ നിന്നാണ് എംഡിഎംഎ ഗുളികളുമായി അനൂപും മറ്റുള്ളവരും പിടിയിലാവുന്നത്. ഇത് അര്‍ത്ഥമാക്കുന്നത് ഒന്നാം പ്രതിയുടെ ബിസിനസ് സംബന്ധിച്ച് ബിനീഷിന് നേരെത്തെ അറിവുണ്ടായിരുന്നു എന്നാണെന്നും കോടതി വ്യക്തമാക്കി. ഒന്നാം പ്രതിയെ കുറ്റകൃത്യത്തിന് നാലാം പ്രതിയായ ബിനീഷ് സഹായിച്ചതിന് മതിയായ തെളിവുകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹാജരാക്കിയിട്ടുണ്ടെന്നും കോടതി ഉത്തരവില്‍ പറയുന്നു.