ജനറൽ ബിപിൻ റാവത്തിന് വിട നൽകാൻ രാജ്യം; വിലാപയാത്ര തുടങ്ങി

സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന് ആദരമർപ്പിച്ച് രാജ്യം. ഡൽഹിയിലെ വസതിയിൽ നിന്ന് വിലാപയാത്ര ആരംഭിച്ചു. സംസ്കാരം വൈകീട്ട് 4.45 ന് ഡൽഹി ബ്രാർ സ്‌ക്വയർ ശ്മശാനത്തിൽ നടക്കും. ആഭ്യന്തര മന്ത്രി അമിത്ഷാ ഉൾപ്പെടെയുള്ളവർ ആദരാഞ്ജലി അർപ്പിച്ചു. എം പി മാരായ ഇ ഡി മുഹമ്മദ് ബഷീർ,അബ്ദുൽ വഹാബ്,അബ്ദുൽ സമദ് സമദാനി ,ഫ്രാൻസ്, ഇസ്രായേൽ നയതന്ത്ര പ്രതിനിധികൾ ജനറൽ ബിബിൻ റാവത്തിന് അന്തിമോപചാരം അർപ്പിച്ചു.

അതേസമയം, കൂനൂരിൽ സൈനിക ഹെലികോപ്‌റ്റർ അപകടത്തിൽ ജീവൻ നഷ്ടമായ മലയാളി വ്യോമസേന വാറൻ്റ് ഓഫീസർ എ. പ്രദീപിൻ്റെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകിയേക്കും. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ മൂന്ന് ദിവസം വരെ വൈകിയേക്കുമെന്ന് കുടുംബത്തിന് വിവരം കിട്ടിയെന്ന് സഹോദരൻ പ്രസാദ് പറഞ്ഞു. മൃതദേഹം കൊണ്ടുവരുന്നതിന് ഒരുദിവസം മുൻപ് അറിയിക്കാമെന്നാണ് പറഞ്ഞതെന്നും സഹോദരൻ വ്യക്തമാക്കി. മൃതദേഹം വിമാന മാർഗം കൊച്ചിയിലെത്തിച്ച് റോഡ് മാർഗം തൃശൂരിലെത്തിക്കുമെന്നാണ് വിവരം.

ഇതിനിടെ കൂനൂരിലെ സൈനിക ഹെലികോപ്റ്റർ അപകടത്തിൽ സംയുക്ത സേന അന്വേഷണം ആരംഭിച്ചു. അന്വേഷണത്തലവൻ എയർ മാർഷൽ മാനവേന്ദ്ര സിംഗും സംഘവും അപകട സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. ഹെലികോപ്റ്ററിന്റെ ഡാറ്റാ റെക്കോഡർ എ എ ഐബി ടീം പരിശോധിക്കുകയാണ്.

ഹെലികോപ്റ്റർ അപകടം തമിഴ്നാട് പൊലീസ് അന്വേഷിക്കുമെന്ന് ഡി ജിപി ശൈലേന്ദ്രബാബുവും അറിയിച്ചു. ഊട്ടി എഡി എസ്പി മുത്തുമാണിക്യത്തിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തെ നിയോഗിച്ചു. പ്രദേശവാസികളിൽ നിന്ന് മൊഴിയെടുത്തെന്നും അന്വേഷണ വിവരങ്ങൾ സംയുക്തസേനാ സംഘത്തിന് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.