കാഴ്‌ച പരിമിതനായ അദ്ധ്യാപകനെ അപമാനിച്ച സംഭവം, വിദ്യാർത്ഥികൾ മാപ്പ് പറഞ്ഞു

കൊച്ചി : മഹാരാജാസ്‌ കോളേജിൽ കാഴ്ചപരിമിതനായ അദ്ധ്യാപകനെ അപമാനിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് നടപടി നേരിട്ട വിദ്യാർത്ഥികൾ. കോളേജ് കൗൺസിലിന്റെ തീരുമാനപ്രകാരമാണ് വിദ്യാർത്ഥികൾ ക്ഷമ ചോദിച്ചത്. സംഭവത്തിൽ മറ്റ് നടപടികൾ വേണ്ടെന്ന് കൗൺസിൽ തീരുമാനിച്ചിരുന്നു. അധ്യാപകൻ ഡോ.പ്രിയേഷിനോട് ആറ് വിദ്യാർത്ഥികളും മാപ്പ് പറഞ്ഞു. തെറ്റ് ആവർത്തിക്കില്ലെന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉറപ്പ് നൽകി.

കെ എസ്‌ യു നേതാവ് അടക്കമുള്ള വിദ്യാർത്ഥികൾ സംഭവത്തിൽ നടപടി നേരിട്ടിരുന്നു. പ്രിയേഷ് ക്ളാസിലുള്ളപ്പോൾ വിദ്യാർത്ഥികൾ ഫോൺ നോക്കിയിരിക്കുന്നതിന്റെയും, കസേര വലിച്ചുമാറ്റുന്നതിന്റെയും, അദ്ധ്യാപകന്റെ പിറകിൽ നിന്ന് കളിയാക്കുന്നതിന്റെയുമൊക്കെ വീഡിയോ പറത്തുവരികയും കോളേജി അധികൃതർ നടപടി സ്വീകരിക്കുകയുമായിരുന്നു.

സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകാനായി മൂന്നംഗ സമിതിയെ കോളേജ് നിയോഗിച്ചു. അദ്ധ്യാപകനെ അവഹേളിച്ച വിദ്യാർത്ഥികൾക്കെതിരെ ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണ നിയമപ്രകാരം കേസെടുക്കണമെന്ന് കോളേജ് മാനേജ്മെന്റ് സെൻട്രൽ പൊലീസിൽ പരാതിപ്പെട്ടിരുന്നു. എന്നാൽ വിദ്യാർത്ഥികൾക്കെതിരെ പരാതിയില്ലെന്നായിരുന്നു ഡോ. പ്രിയേഷിന്റെ നിലപാടെടുക്കുകയായിരുന്നു.