പത്തുവയസുകാരനെ മദ്രസാ അധ്യാപകന്‍ പീഡിപ്പിച്ചത് ദിവസങ്ങളോളം; കാസര്‍ഗോട്ടെ സംഭവത്തില്‍ ജീവപര്യന്തം

കാസര്‍ഗോഡ്: കാസര്‍ഗോട്ട് പത്തുവയസ്സുകാരനെ ദിവസങ്ങളോളം പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിനിരയാക്കിയ കേസില്‍ മദ്രസാധ്യാപകന് ജീവപര്യന്തം തടവ്. കുമ്പള കോയിപ്പാടി സുനാമി കോളനിയിലെ മുഹമ്മദ് റിയാസിനെയാണ് ശിക്ഷിച്ചത്. 50,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.കാസര്‍കോട് പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ ആറുമാസം അധികതടവ് അനുഭവിക്കണം.

2015 ഓഗസ്റ്റിലും അതിന് മുമ്പുള്ള പലദിവസങ്ങളിലുമായി രാജപുരം ചെമ്പേരിയിലുള്ള മദ്രസയിലെ സ്വന്തം മുറിയില്‍വെച്ച് കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. രാജപുരം പൊലീസ് അന്വേഷിച്ച കേസില്‍ അന്നത്തെ എസ്ഐ. രാജീവന്‍ വലിയവളപ്പിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പ്രകാശ് അമ്മണ്ണായ ഹാജരായി. പോക്സോ കോടതി ജഡ്ജി ആര്‍.എല്‍.ബൈജുവാണ് വിധി പ്രസ്താവിച്ചത്.