ബജറ്റ് സമ്മേളനം ആരംഭിച്ചു. ഇപ്പോൾ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നയപ്രഖ്യാപനം നടത്തുകയാണ്. കൊവിഡ് സാഹചര്യം പരാമർശിച്ചാണ് അദ്ദേഹം നയപ്രഖ്യാപനം ആരംഭിച്ചത്. പോരാട്ടം തുടരേണ്ടതുണ്ട്. സർക്കാർ മുന്നോട്ടുവെയ്ക്കുന്നത് അടുത്ത 25 വർഷത്തെ വികസനമാണ് എന്നും രാഷ്ട്രപതി പറഞ്ഞു.
പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തി. നദീസംയോജന പദ്ധതികൾ തുടരും. രാജ്യത്തിൻ്റെ സ്വാശ്രയത്വത്തിന് പ്രാമുഖ്യം നൽകി. എട്ട് വാക്സിനുകൾക്ക് അനുമതി നൽകി. ഫാർമ മേഖലയിൽ വൻ മാറ്റം കൊണ്ടുവരും. ചെറുകിട കർഷകരുടെ ക്ഷേമം ഉറപ്പാക്കി. കൊവിഡ് കാലത്ത് ആരും പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പാക്കി. ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യ വിതരണ പദ്ധതി നടപ്പിലാക്കി. സൗജന്യ ഭക്ഷ്യധാന്യ വിതരണ പദ്ധതി 2022 മാർച്ച് വരെ നീട്ടി എന്നും അദ്ദേഹം പറഞ്ഞു.
പാർലമെൻ്റിൽ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സഭാനടപടികൾ കൃത്യമായി നടക്കാൻ പ്രതിപക്ഷത്തിൻ്റെ സഹായം വേണം. വാക്സിൻ ഉത്പാദക രാജ്യമെന്ന നിലയിൽ രാജ്യത്തിന് ശക്തമായി മുന്നോട്ടുപോകാവ് സാധിച്ചു എന്നും അദ്ദേഹം പറഞ്ഞു. ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബജറ്റ് സമ്മേളനത്തിൽ വിവിധ വിഷയങ്ങൾ ഉന്നയിക്കാൻ പ്രതിപക്ഷം ഒരുങ്ങിയിരിക്കുകയാണ്. പെഗാസസ് ആരോപണങ്ങൾ, കർഷക പ്രശ്നങ്ങൾ, ചൈനയുമായുള്ള അതിർത്തി തർക്കം എന്നിവ പ്രതിപക്ഷ പാർട്ടികൾ ഉന്നയിച്ചേക്കും. ഉത്തർപ്രദേശ് ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിർണായക നിയമസഭാ തെരഞ്ഞെടുപ്പുകൾക്കിടയിലാണ് സമ്മേളനം നടക്കുന്നത്.