വാര്‍ത്താ സമ്മേളനം വിളിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, അസാധാരണ നടപടി, ഭരണ കസേരകളിൽ അങ്കലാപ്പ്

തിരുവനന്തപുരം. സംസ്ഥാന സര്‍ക്കാരുമായുള്ള ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ ചൊവ്വാഴ്ച രാവിലെ 11.30ന് ഗവര്‍ണര്‍ രാജ്ഭവനില്‍ മാധ്യമങ്ങളെ കാണും. അസാധാരണ നടപടിയെന്നോണം വാര്‍ത്താ സമ്മേളനം വിളിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണര്‍ വാര്‍ത്താ സമ്മേളനം നടത്തുന്നത് അസാധാരണ നടപടിയാണ്. സര്‍വകലാശാല നിയമനവിവാദത്തില്‍ സര്‍ക്കാരിനെ കർശന നിലപാടുകളുമായി മുന്നോട്ടു പോയ ഗവര്‍ണര്‍ക്ക് എതിരെ മുഖ്യമന്ത്രിയടക്കം രംഗത്ത് വരുകയായിരുന്നു. മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള വാക്‌പോരിന് പിറകെ ആരിഫ് മുഹമ്മദ് ഖാന്‍ വാര്‍ത്താ സമ്മേളനം വിളിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

രാഷ്ട്രീയ ഭേദമെന്യേ എല്ലാ കണ്ണുകളും ഉറ്റു നോക്കുന്നതും, ചെവി കൂർപ്പിക്കുന്നതും രാജ്ഭവനിലേക്കാണ്. വീമ്പിളക്കി പ്രസ്താവനകൾ നടത്തിയ സി പി എം, സി പി ഐ നേതാക്കളുടെ വയറ്റിൽ ചെറിയൊരു തീ ആളുന്നുണ്ട്. പത്ര സമ്മേളനം വിളിച്ച് അസാധാരണമായ നടപടികളിലേക്ക് നീങ്ങുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എന്തൊക്കെ പറയുമെന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ആശങ്ക പരത്തിയിട്ടുണ്ട്‌. കേന്ദ്രത്തിന്റെ സഹായം തേടുമെന്ന് ഒരു ഗവര്‍ണര്‍ പറഞ്ഞിരിക്കുന്നത് ഒരു വശത്ത് ഏറെ ഗൗരവം ഉണ്ടാക്കുന്നതാണ്. സംസ്ഥാനത്തെ പ്രഥമ പൗരന് സുരക്ഷയില്ലാത്ത കാര്യമാണ് പിണറായി മുഖ്യമന്ത്രിയായിരിക്കുമ്പോൾ ഉണ്ടായിരിക്കുന്നത് എന്നതാണ് ഇവിടെ എടുത്ത് പറയേണ്ടത്. കേരളത്തിലെ പ്രശ്നങ്ങൾ, പിണറായിയുടെ ബന്ധു നിയമനം, തൊട്ടതിനും പിടിച്ചതിനുമൊക്കെ ബില്ലുകളും, ജനകീയ നിയമങ്ങൾ സ്വന്തം താല്പര്യങ്ങൾക്ക് വേണ്ടി മാറ്റിമറിക്കുന്ന നടപടികൾ ഉൾപ്പടെ എല്ലാകാര്യങ്ങളും ഗവര്‍ണര്‍ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. കേന്ദ്രത്തിന്റെ നിർദേശങ്ങൾ അനുസരിച്ചായിരിക്കും ഗവര്‍ണര്‍ ഓരോ ചുവടും ഇനി മുന്നോട്ടു വെക്കുക എന്നതും ഇതോടെ വ്യക്തമാവുകയാണ്.
,
ചരിത്ര കോണ്‍ഗ്രസില്‍ ഗവര്‍ണര്‍ക്കെതിരെ നടന്ന ആക്രമണത്തിന്റെ ഗൂഢാലോചനയെ കുറിച്ചുള്ള തെളിവുകള്‍ ചൊവ്വാഴ്ച രാവിലെ പുറത്ത് വിടും. ഇക്കാര്യം ഗവര്‍ണര്‍ നേരത്തെ പറഞ്ഞിരുന്നു. തന്നെ ആക്രമിച്ച ദൃശ്യങ്ങളും ചൊവ്വ്യാഴ്ച പുറത്തുവിടും. തന്നെ അക്രമിച്ചവര്‍ക്ക് എതിരെ കേസെടുക്കാത്തത് മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണെന്ന് ഗവര്‍ണര്‍ ആരോപിച്ചിരുന്നു. തനിക്കെതിരായ ആക്രമണത്തില്‍ കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്നും അതിനുള്ള സമയമായെന്നും ഗവര്‍ണര്‍ പറയുകയുണ്ടായി. സര്‍വകലാശാല വിഷയങ്ങളില്‍ ഇടപെടില്ലെന്ന് വ്യക്തമാക്കുന്ന മുഖ്യമന്ത്രിയുടെ കത്തും ഗവര്‍ണര്‍ പുറത്തുവിടുന്നുണ്ട്.

ഗവര്‍ണര്‍ അസംബന്ധം പറയുന്നത് അവസാനിപ്പിക്കണമെന്ന് പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ ഗവർണർക്കെതിരേയുള്ള വിമർശനം. മുഖ്യമന്ത്രിയുടെ അറിവോടെയാണ് സര്‍വകലാശാലകളില്‍ ബന്ധുനിയമനങ്ങള്‍ നടക്കുന്നതെന്ന ഗവര്‍ണറുടെ പരാമര്‍ശത്തിന് പിന്നാലെ മുഖ്യമന്ത്രി കടുത്ത ഭാഷയില്‍ ആയിരുന്നു മുഖ്യൻ, ആരിഫ് മുഹമ്മദ് ഖാനെ വിമര്‍ശിച്ചത്. ഇരിക്കുന്ന സ്ഥാനത്തിന് അനുസരിച്ചായിരിക്കണം വര്‍ത്തമാനമെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.

മുഖ്യമന്ത്രിക്ക് ആരിഫ് മുഹമ്മദ് ഖാന്‍ മറുപടി പറയുകയുണ്ടായി. ഗവര്‍ണര്‍ പദവിയെ അപകീര്‍ത്തിപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും തനിക്കെതിരായ ഗൂഢാലോചനയുടെ തെളിവുകള്‍ പുറത്തുവിടുമെന്നും ഗവര്‍ണര്‍ തുടർന്ന് പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് മുഖ്യമന്ത്രി പ്രവര്‍ത്തിക്കുന്നത്. ഇതുവരെ പിന്നില്‍ നിന്നാണ് മുഖ്യമന്ത്രി കളിച്ചത്. മുഖ്യമന്ത്രി മറനീക്കി പുറത്ത് വന്നതിലും നേരിട്ട് തനിക്ക് മറുപടി നല്‍കിയതിലും സന്തോഷമുണ്ടെന്നും ഗവര്‍ണര്‍ മറുപടിയായി പറഞ്ഞിരുന്നു.

പിന്നീട് ഗവര്‍ണര്‍ക്ക് നേരെ ഇടത് നേതാക്കള്‍ കൂട്ടമായി പ്രസ്താവനകളിലൂടെ ആക്രമണം അഴിച്ച് വിടുകയായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രൂക്ഷഭാഷയില്‍ ഗവര്‍ണർക്കെതിരെ പ്രസ്താവനകൾ നടത്തി.. ശനിയാഴ്ച ഗവര്‍ണര്‍ ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതുമായി കൂടിക്കാഴ്ച നടത്തിയതിനെതിരെയും വിമർശനം ഉണ്ടായി.