സുഹൃത്തിന്റെ ബലാത്സംഗ പരാതി ഉന്നയിച്ച മയൂഖ ജോണിക്കെതിരെ കേസ്

ചാലക്കുടി: സുഹൃത്തിന്റെ ബലാത്സംഗ പരാതി ഉന്നയിച്ച മയൂഖ ജോണിക്കെതിരെ പോലീസ് കേസെടുത്തു. അപകീര്‍ത്തി പരമായ പരമാര്‍ശം നടത്തി എന്ന് ആരോപിച്ചാണ് കേസ്. ചാലക്കുടി കോടതിയാണ് മയൂഖയ്ക്ക് എതിരെ കേസ് എടുക്കാന്‍ നിര്‍ദേശം നല്‍കിയത്. ഇത് പ്രകാരം ആളൂര്‍ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്യുകയായിരുന്നു. അതേസമയം ആരോപണ വിധേയര്‍ക്കെതിരെയും രണ്ട് കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മൂന്ന് കേസുകളും ജില്ല ക്രൈംബ്രാഞ്ചിന് കൈമാറി.

2016ലാണ് മയൂഖയുടെ സുഹൃത്ത് ബലാത്സംഗത്തിന് ഇരയായത്. ചാലക്കുടി സ്വദേശിയായ ചുങ്കത്ത് ജോണ്‍സണ്‍ വീട്ടില്‍ ആരുമില്ലാത്ത സമയത്ത് അതിക്രമിച്ച് കയറി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തി നഗ്‌നചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്‌തെന്നായിരുന്നു മയൂഖ വെളിപ്പെടുത്തിയത്. അന്ന് അവിവാഹിതയായതിനാല്‍ പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയില്ല. വിവാഹിതയായതിന് ശേഷം പ്രതി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുന്നത് തുടര്‍ന്നു.

ഭര്‍ത്താവിന്റെ നിര്‍ദേശപ്രകാരം 2021 മാര്‍ച്ചിലാണ് പരാതി നല്‍കിയത്. ചാലക്കുടി മജിസ്‌ട്രേറ്റ് ഇരയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. എന്നാല്‍ പ്രതിയുടെ അറസ്റ്റ് ഇതുവരെ ഉണ്ടായില്ല. പ്രതിയ്ക്കു വേണ്ടി മന്ത്രിതലത്തില്‍ വരെ ഇടപെടലുണ്ടായെന്നും കേസെടുക്കാതിരിക്കാന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയായിരുന്ന എം.സി ജോസഫൈന്‍ ഇടപെട്ടുവെന്ന ഗുരുതരമായ ആരോപണവും മയൂഖ ഉന്നയിച്ചിരുന്നു.