കള്ളക്കേസില്‍ കുടുക്കി യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ ഏഴ് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്

ആലപ്പുഴ. 2017ല്‍ കള്ളക്കേസില്‍കുടുക്കി യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ ഏഴ് പോലീസുകാര്‍ക്കെതിരെ കേസ്. മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് കേസെടുത്തത്. ഹരിപ്പാട് സ്വദേശിയായ അരുണിനെ 2017ലാണ് പോലീസിന്റെ മര്‍ദ്ദനത്തിന് ഇരയായത്. യുഡിഎഫ് ഹര്‍ത്താല്‍ നടത്തിയ ദിവസം ബാങ്ക് ഉദ്യോഗസ്ഥനായ അരുണ്‍ ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ ബസിന് കല്ലെറിഞ്ഞുവെന്ന് ആരോപിച്ചാണ് പോലീസ് പിടിച്ചത്.

തുടര്‍ന്ന് പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. അന്ന് സിഐ ആയിരുന്ന ഡിവൈഎസ്പി മനോജ് കരണത്തടിക്കുകയും വൃക്ഷണത്തില്‍ പിടിച്ച് ഞെരിക്കുകയും ചെയ്തുവെന്ന് അരുണ്‍ പരാതിയില്‍ പറയുന്നു. മറ്റ് പോലീസ് ഉദ്യോഗസ്ഥര്‍ കുനിച്ച് നിര്‍ത്തി ഇടിക്കുകയും നടുവിന് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു.

സംഭവത്തില്‍ അരുണ്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥന് പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിച്ചില്ല. ഇതേ തുടര്‍ന്ന് അരുണ്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുകയായിരുന്നു. അരുണിന്റെ മൊഴി സ്വീകരിച്ച മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുക്കുവാന്‍ നിര്‍ദേശിക്കുകമയായിരുന്നു. ഇത് അനുസരിച്ചാണ് ഹരിപ്പാട് പോലീസ് കേസ് എടുത്തത്.