സിസിടിവി ക്യാമറകൾ ഇത് വരെയും സ്ഥാപിച്ചില്ല, കോഴിക്കോട് മെഡിക്കൽ കോളജിലെ സുരക്ഷ വീഴ്ച്ച തുടരുന്നു

കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിൽ സുരക്ഷാ സംവിധാനങ്ങൾ ഉടൻ സ്ഥാപിക്കണമെന്ന ഡിഎംഇ ഉത്തരവ് പാലിക്കാതെ മെഡിക്കൽ കോളേജ് അധികൃതർ. ക്യാമറ ഉൾപ്പടെയുള്ള സുരക്ഷാ സംവിധാനങ്ങൾ ഉടൻ സ്ഥാപിക്കണമെന്ന ഉത്തരവാണ് മെഡിക്കൽ കോളേജ് അധികൃതർ പാലിക്കാതിരിക്കുന്നത്. ഐസിയു പീഡന കേസിന് ശേഷം നടന്ന അന്വേഷണത്തിൽ ഗുരുതര സുരക്ഷാ വീഴ്ചകളുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് മെഡിക്കൽ കോളേജിനുള്ളിലും പുറത്തും സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ മെഡിക്കൽ കോളേജ് സുപ്രണ്ടിനോട് ഡിഎംഇ ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ നവംബറിൽ വന്ന ഉത്തരവ് അഞ്ചു മാസങ്ങൾ കഴിഞ്ഞിട്ടും നടപ്പിലാക്കാൻ മെഡിക്കൽ കോളേജ് അധികൃതർ തയ്യാറായിട്ടില്ല. അതിന് പിന്നാലെയാണ് വിഷയത്തിൽ അടിയന്തിര നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡിഎംഇ വീണ്ടും സുപ്രണ്ടിനോട് വിശദീകരണം ആവശ്യപ്പെട്ടത്. നേരത്തെ ഐസിയു പീഡന കേസിലെ പ്രതി പോലീസിന്റെ നിർദേശം മറികടന്ന് നിരന്തരം ആശുപത്രി സന്ദർശിക്കുകയും സുപ്രധാന ഓഫീസുകളിൽ ഇടപെടുകയും ചെയ്യുന്നതായി അതിജീവിത ആരോപിച്ചിരുന്നു.

എന്നാൽ ആശുപത്രിയിൽ സിസിടിവി സൗകര്യമില്ലാത്തതിനാൽ വിവരങ്ങൾ ലഭ്യമല്ലെന്നായിരുന്നു അന്ന് ആശുപത്രി അധികൃതർ നൽകിയ വിശദീകരണം. തുടർന്നാണ് സിസിടിവി സ്ഥാപിക്കാൻ നിർദ്ദേശം നൽകിയത്.