ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം, 5 മരണം, 63 പേർക്ക് പരിക്ക്

സേലം: തമിഴ്‌നാട്ടിലെ ഏർക്കാടിൽ സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അഞ്ചുപേർ മരിച്ചു. 63 പേർക്ക് പരിക്ക്.ഇതിൽ ഇരുപതോളം പേർക്ക് ഗുരുതരമായി പരിക്കേറ്റു. ചൊവ്വാഴ്‌ച്ച രാത്രിയാണ് സംഭവം. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. സേലം സ്വദേശികളായ കാർത്തി (37), മുനീശ്വരൻ (11), ഹരിറാം (57) എന്നിവരും തിരിച്ചറിയാത്ത ഒരാളുമാണ് മരിച്ചത്.

ഏർക്കാട് ബസ്‌സ്റ്റാൻഡിൽനിന്ന്‌ 60-ഓളം യാത്രക്കാരുമായി സേലത്തേക്കുവന്ന സ്വകാര്യബസ് 11-ാം വളവിൽ താഴേക്ക് മറിയുകയായിരുന്നു. കുറച്ച് യാത്രക്കാർ ബസിൽനിന്ന്‌ പുറത്തേക്ക് തെറിച്ചുപോയി. ബാക്കിയുള്ളവർ ബസിന്റെ അടിയിൽപ്പെട്ടു.

സേലം, ഏർക്കാട് ഭാഗത്തുനിന്ന്‌ പത്ത് ആംബുലൻസെത്തി പരിക്കേറ്റവരെ സേലം സർക്കാർ ആശുപത്രിയിലെത്തിച്ചു. സേലം കളക്ടർ വൃന്ദാദേവി, പോലീസ് കമ്മിഷണർ വിജയകുമാരി എന്നിവർ സ്ഥലത്തെത്തി രക്ഷപ്രവർത്തനത്തിന് നേതൃത്വം നൽകി. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്.