നടന്നത് 132 കോടിയുടെ അഴിമതി, കമ്പനികള്‍ക്ക് യോഗ്യതയില്ല, എ.ഐ. ക്യാമറയിൽ കൂടുതൽ രേഖകൾ പുറത്തുവിട്ട് രമേശ് ചെന്നിത്തല

കാസർകോട് : പിണറായി സർക്കാരിനെ വെട്ടിലാക്കി എ.ഐ. ക്യാമറയിൽ കൂടുതൽ രേഖകൾ പുറത്തുവിട്ട് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ‘നൂറ് കോടി രൂപ വേണ്ടി വരുന്ന എഐ ക്യാമറ പദ്ധതി 232 കോടി രൂപയ്ക്കാണ് ടെൻഡർ ചെയ്തത്. 132 കോടി രൂപയുടെ അഴിമതിയാണ് നടന്നത്. കമ്പനികൾക്കൊന്നും മതിയായ യോഗ്യത ഇല്ല. ഇവ തെളിയിക്കുന്ന രേഖകളാണ് ചെന്നിത്തല പുറത്തുവിട്ടത്.

വ്യവസായമന്ത്രി കെൽട്രോണിനെ വെള്ളപൂശുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്യുന്ന വിചിത്രമായ നടപടിയാണ് ഉണ്ടായത്. ആരോപണങ്ങൾക്ക് വ്യക്തമായ മറുപടി നൽകാനാകാതെ അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേത്. പുകമറ സൃഷ്ടിക്കാൻ മാത്രമാണ് അദ്ദേഹം ശ്രമിക്കുന്നത്. കെൽട്രോണിന്റെ രേഖകൾ പരിശോധിച്ചാൽ പ്രതിപക്ഷം ഉന്നയിച്ച ആരോപണം ശരിയാണെന്ന് മനസ്സിലാകും. പ്രധാനപ്പെട്ട പല രേഖകളും മറച്ച് പൊതുയിടത്തിലുള്ള രേഖകളാണ് കെൽട്രോൺ വിശദീകരിക്കുന്നത്

‘പത്ത് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമാണ് ടെൻഡറിൽ പങ്കെടുക്കേണ്ട കമ്പനിക്ക് വേണ്ടത്. എന്നാൽ കെൽട്രോൺ വിളിച്ച ടെൻഡറിൽ പങ്കെടുത്ത അക്ഷര എന്റർപ്രൈസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി രജിസ്റ്റർ ചെയ്തത് 2017-ലാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. ഇപ്പോഴും പല രേഖകളും കെൽട്രോൾ മറച്ചുവെക്കുന്നുവെന്ന് പറഞ്ഞ ചെന്നിത്തല, ടെക്നിക്കൽ ഇവാല്യുവേഷൻ സമ്മറി റിപ്പോർട്ട്, ഫിനാൻഷ്യൽ ബിഡ് ഇവാല്യുവേഷൻ സമ്മറി റിപ്പോർട്ടുകൾ പുറത്തുവിട്ടുകൊണ്ട് ഇവ തട്ടിക്കൂട്ട് റിപ്പോർട്ടുകളാണെന്നും പറയുകയുണ്ടായി.