വാഷിംഗ്ടൺ. ചാരവൃത്തി ആരോപിച്ച് എയർഫോഴ്സ് വെടിവെച്ചിട്ട ചൈനീസ് നിരീക്ഷണ ബലൂണിന്റെ അവശിഷ്ടങ്ങളിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചെന്ന് അമേരിക്ക. ചൈനീസ് ബലൂണിന്റെ അവശിഷ്ടങ്ങളിൽ വിവരശേഖരണ ത്തിനുള്ള ഇലക്ട്രോണിക് സെൻസറുകൾ അടക്കമുണ്ടെന്നാണ് പ്രാഥമിക വിവരം.
ബലൂൺ കാലാവസ്ഥാ നിരീക്ഷണത്തിനുള്ളതാണെന്നും നിശ്ചിത പാതയിൽ നിന്ന് വ്യതിചലിച്ച് യു.എസിലെത്തിയതാണെന്നും ആണ് വിഷയത്തിൽ ചൈന അവകാശപ്പെട്ടിരുന്നത്. എന്നാൽ ചൈനയുടെ വാദങ്ങൾ തെറ്റാണെന്ന് തെളിയിക്കുന്ന തരത്തിലുള്ള ഇലക്ട്രോണിക് സെൻസറുകൾ കണ്ടെടുത്തതായിട്ടാണ് യുഎസ് സൈന്യം അറിയിച്ചിരിക്കുന്നത്.
ഫെബ്രുവരി നാലിന് സൗത്ത് കാരലൈന തീരത്തെത്തിയപ്പോഴാണ് മിലിട്ടറി ജെറ്റുകൾ ചൈനീസ് ബലൂണിനെ വെടിവച്ച് വീഴ്ത്തുന്നത്. ജനുവരി 28 മുതൽ യു.എസ് വ്യോമപരിധിയിലൂടെ നീങ്ങിയ ഭീമൻ ബലൂൺ ചൈനയുടെ ചാര ബലൂൺ ആണെന്നായിരുന്നു യു.എസ് ആരോപിച്ചിരുന്നത്.
താഴെ വീഴുമ്പോഴുണ്ടായേക്കാവുന്ന അപകട സാദ്ധ്യത മുൻനിറുത്തി ബലൂൺ വെടിവച്ച് വീഴ്ത്തേണ്ട എന്നായിരുന്നു ആദ്യം തീരുമാനിക്കുന്നത്. വെടിവെച്ചിടാൻ തുടർന്ന് പ്രസിഡന്റ് ജോ ബൈഡൻ ഉത്തരവിടുകയായിരുന്നു. ബലൂൺ വെടിവയ്ക്കുന്നതിന് മുന്നേ മൂന്ന് എയർപോർട്ടുകളും വ്യോമപാതയും യു.എസ് അടച്ചിരുന്നു.
കപ്പലുകൾ വിന്യസിച്ചാണ് ബലൂണിന്റെ അവശിഷ്ടങ്ങൾ യു എസ് വീണ്ടെടുക്കുന്നത്. തുടർന്ന് നടന്ന പരിശോധനയിൽ ചാരവൃത്തി തെളിയിക്കുന്ന ഉപകരണങ്ങൾ പിടിച്ചെടുത്തതായി അമേരിക്കൻ സൈന്യത്തിന്റെ വടക്കൻ കമാൻഡ് അറിയിക്കുകയായിരുന്നു. വീണ്ടെടുത്ത സെൻസറുകൾ എഫ്ബിഐ സൂക്ഷ്മമായ പരിശോധനയ്ക്ക് വിധേയമാക്കും. നിരുപദ്രവകരമായ നിരീക്ഷണ ബലൂൺ വെടിവെച്ചിട്ട അമേരിക്കയ്ക്ക് തക്കതായ മറുപടി നൽകുമെന്ന് ചൈന നേരത്തെ അറിയിച്ചിരുന്നു. എന്നാൽ സംഭവത്തിന് ശേഷം നയതന്ത്രതലത്തിലും ചൈന മൗനം പാലിക്കുന്നതായി അമേരിക്ക ഇതിനിടെ ആരോപിക്കുകയുണ്ടായി. ഇതിന് പിറകെയാണ് അമേരിക്കയുടെ പുതിയ വെളിപ്പെടുത്തൽ.