പൗരത്വ നിയമ ഭേദഗതി; പ്രതിഷേധിച്ചതിന് കേരളത്തിൽ മാത്രം കേസെടുത്തത് 7,913 പേർക്കെതിരെ

തിരുവനന്തപുരം∙ പൗരത്വ ഭേദഗതി നിയമത്തിനെതിരെ വൻ പ്രതിഷേധം. വിവിധ സ്ഥലങ്ങളിൽ നിന്നായി നിരവധിപേർക്കെതിരെ കേസെടുത്തു പൊലീസ്. ഡിജിപിയുടെ നിർദേശപ്രകാരമാണ് ജില്ലകളിൽനിന്ന് റിപ്പോർട്ട് ശേഖരിച്ച് ആഭ്യന്തരവകുപ്പിന് കൈമാറി.

2019ലാണ്പാർലമെന്റ് പൗരത്വ ഭേദഗതി ബിൽ പാസാക്കിയത്. ഇന്നലെയാണ് വിജ്ഞാപനം പുറത്തിറക്കിയത്. 2019 ഡിസംബർ 10 മുതൽ ബില്ലിനെതിരെ പ്രതിഷേധിച്ചതിന്റെ ഭാഗമായി കേസുകൾ റജിസ്റ്റർ ചെയ്തു തുടങ്ങി. 7913 പേർക്കെതിരെ 831 കേസുകളാണ് റജിസ്റ്റർ ചെയ്തതെന്നാണ് റിപ്പോർട്ടിലുള്ളത്.

മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് 835 കേസുകൾ എന്നാണ്. 114 കേസുകൾ സർക്കാർ പിൻവലിച്ചതായി റിപ്പോർട്ടിൽ പറയുന്നു. 241 കേസുകളിൽ ശിക്ഷ വിധിച്ചു. 11 കേസുകളിൽ ഉൾപ്പെട്ടവരെ കുറ്റവിമുക്തരാക്കി. 502 കേസുകൾ വിവിധ ജില്ലകളിലായി വിചാരണ ഘട്ടത്തിലാണ്. തിരുവനന്തപുരം ജില്ലയിൽ മാത്രം 86 കേസുകളിലായി 658 പേർക്കെതിരെ കേസെടുത്തു.

സർക്കാർ കേസുകൾ പിൻവലിക്കാൻ അനുകൂല റിപ്പോർട്ട് പ്രോസിക്യൂട്ടർ വഴി ഹാജരാക്കുമ്പോൾ കോടതിയാണ് തീരുമാനമെടുക്കേണ്ടത്. പിഴത്തുക അടയ്ക്കേണ്ട കേസുകളിൽ, തുക ഒടുക്കിയവരെ കേസിൽനിന്ന് ഒഴിവാക്കിയതായി പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. മറ്റു കേസുകളിൽ പരിശോധന തുടരുന്നതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി. 2019 ഡിസംബർ പത്തിനാണ് പൗരത്വ (ഭേദഗതി) ബിൽ ലോക്സഭയിൽ പാസാക്കിയത്. പിറ്റേദിവസം രാജ്യസഭ ബിൽ പാസാക്കി. ഡിസംബർ 12ന് രാഷ്ട്രപതി ബില്ലിൽ ഒപ്പുവച്ചു.