കല്യാണത്തിന് വിളിച്ചില്ല, വിവാഹവീട്ടിൽ കൂട്ടത്തല്ല്, വധുവിന്റെ അച്ഛൻ ഉൾപ്പെടെ നിരവധി പേർക്ക് പരുക്ക്

തിരുവനന്തപുരം ബാലരാമപുരത്ത് വിവാഹ സൽക്കാരത്തിനിടെ കൂട്ടയടി. വധുവിന്റെ അച്ഛൻ ഉൾപ്പെടെ നിരവധി പേർക്ക് പരുക്ക് പറ്റി. വിവാഹത്തിന് ക്ഷണിക്കാത്തതിനെ സംബന്ധിച്ചുണ്ടായ തർക്കം വലിയ സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. വിഴിഞ്ഞത്ത് നിന്നെത്തിയ ഒരാൾ കല്യാണം വിളിച്ചില്ലെന്ന് ആരോപിച്ച് വധുവിന്റെ അച്ഛനുമായി വാക്കേറ്റമുണ്ടായി തല്ലിയതോടെയാണ് പ്രശ്‌നങ്ങൾക്ക് തുടക്കമായത്. സംഘർത്തിൽ പരുക്കേറ്റവരെ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം. വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

തലയ്ക്ക് പരിക്കേറ്റ വധുവിന്റെ പിതാവ് അനിൽകുമാറിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനിൽകുമാറും അയൽക്കാരനായ അഭിജിത്തും തമ്മിലുണ്ടായ തർക്കമാണ് കൂട്ടത്തല്ലിൽ കലാശിച്ചത്. പ്രശ്നമുണ്ടാക്കാനെത്തിയ അയൽക്കാരനെ വധുവിന്റെ വീട്ടുകാർ വിവാഹത്തിന് ക്ഷണിച്ചിരുന്നില്ല. എന്നിട്ടും ഇയാൾ പാർട്ടി നടക്കുന്ന ഹാളിലേക്കെത്തി വധുവിന്റെ പിതാവിന് 200 രൂപ ഉപഹാരമായി നൽകി. എന്നാൽ വധുവിന്റെ പിതാവ് ഇത് സ്വീകരിക്കാൻ തയാറായില്ല. തുടർന്ന് ഇയാൾ പുറത്തുപോയി സംഘം ചേർന്നെത്തി ഓഡിറ്റോറിയത്തിലുണ്ടായിരുന്നവരെയൊക്കെ മർദ്ദിക്കുകയായിരുന്നു.

തുടർന്ന് വിവാഹ സത്കാരത്തിനെത്തിയവരും പ്രതിരോധിച്ചതോടെ അടിപിടി കൂട്ടത്തല്ലിലേക്ക് കലാശിച്ചു. സംഘമറിഞ്ഞെത്തിയ പൊലീസ് സംഘത്തിന് കൂട്ടയടി ഒഴിവാക്കാനായില്ല. തുടർന്ന് കൂടുതൽ പൊലീസ് എത്തിയതോടെയാണ് സംഘർഷത്തിന് അയവ് വന്നത്. ഇതിനിടെ അക്രമത്തിന് നേതൃത്വം നൽകിയ അഭിജിത്ത് പൊലീസിന്റെ കണ്ണിൽപ്പെടാതെ രക്ഷപ്പെട്ടു. അഭിജിത്തിനെതിരെ മകനെ തല്ലിയ സംഭവത്തിൽ ഒരു പരാതി നൽകിയിരുന്നതായി അനിൽകുമാർ പറഞ്ഞു. ഇതിന്റെ വൈരാഗ്യത്തിലാകാം അക്രമം എന്നാണ് കരുതുന്നത്. നൂറിലേറെ പേർ സംഘടിച്ചെത്തിയാണ് തന്നെ ചവിട്ടി വീഴ്ത്തി മർദ്ദനം ആരംഭിച്ചതെന്നും വിവാഹം അലങ്കോലപ്പെടുത്താൻ ഗൂഢാലോചന നടത്തിയാണ് അക്രമം നടത്തിയതെന്നും അനിൽകുമാർ പറഞ്ഞു.