തിരുവനന്തപുരം : ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ ഊരൂപൊയ്ക സ്വദേശി സംഗീതയെ(14) ആണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ കൂടിയായിരുന്നു സംഭവം. മരണകാരണം വ്യക്തമല്ല. മൃതദേഹം നിലവില്‍ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.
അതേസമയം, കാസർകോട് മുളിയാറിൽ നാലുമാസം പ്രായമുള്ള മകളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി മരിച്ച ബിന്ദുവിന്റെ പിതാവ് രാമചന്ദ്രൻ. ഭർത്താവും കുടുംബവും മകളെ മാനസികമായി പീഡിപ്പിച്ചിരുന്നെന്ന് ബിന്ദുവിന്റെ പിതാവ് രാമചന്ദ്രൻ പറഞ്ഞു.
ഇന്നലെ രാവിലെയും ഭർതൃമാതാവ് വിളിച്ച് മോശമായി സംസാരിക്കുകയും ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തു. തെറ്റ് ചെയ്തില്ലെന്ന് ബിന്ദു കാല് പിടിച്ചു പറഞ്ഞുവെന്നും ഭർത്താവ് ശരത്തും ബിന്ദുവിനെ മാനസിക പീഡനത്തിന് ഇരയാക്കിയെന്നും പിതാവ് രാമചന്ദ്രൻ പറഞ്ഞു.
ഇന്നലെയാണ് കാസര്‍കോട് മുളിയാര്‍ കോപ്പാളംകൊച്ചിയിലെ ബിന്ദു (30), ഇവരുടെ നാലു മാസം പ്രായമുള്ള പെണ്‍കുഞ്ഞ് ശ്രീനന്ദന എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടുവളപ്പിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് ബിന്ദുവിന്‍റെ മൃതദേഹം കണ്ടെത്തിയത്.
വീട്ടിലെ മുറിയിലാണ് കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബിന്ദുവിനെ ഇടുക്കിയിലേക്കാണ് വിവാഹം കഴിച്ച് അയച്ചിരിക്കുന്നതെങ്കിലും വര്‍ഷങ്ങളായി കോപ്പാളംകൊച്ചിയിലാണ് കുടുംബസമേതം താമസിക്കുന്നത്. ഭര്‍ത്താവ് ഗള്‍ഫിലാണ്. ഇവര്‍ക്ക് അഞ്ചു വയസുള്ള ഒരു മകൻ കൂടിയുണ്ട്.