ക്രിപ്റ്റോ കറൻസി ഇടപാട് നടത്തി സഹകരണ ബാങ്ക് ജീവനക്കാർ, നാല് പേരെ സി പി എം പുറത്താക്കി

കണ്ണൂരിൽ കോടികളുടെ ക്രിപ്റ്റോ കറൻസി ഇടപാട് നടത്തിയ സഹകരണ ബാങ്ക് ജീവനക്കാരടക്കം നാല് പേരെ സി പി എം പുറത്താക്കി. കണ്ണൂരിൽ ക്രിപ്റ്റോ കറൻസിയുടെ പേരിൽ കേരളാ കോണ്‍ഗ്രസ് നേതാവിന്റെ മകനെ ചതിച്ച മൂന്നു സിപിഎം ലോക്കല്‍ കമ്മിറ്റി അംഗങ്ങളെയും ഒരു പാര്‍ട്ടി അംഗത്തെയും പുറത്താക്കി. നടപടി ജില്ലാ നേതൃത്വം കഴിഞ്ഞ ദിവസം ശരിവെച്ചു. തെറ്റായ സാമ്പത്തിക ഇടപാടിൽ പെട്ടതിനാലാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തതെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്റെ വിശദീകരണം. കൂടുതൽ വിവരങ്ങൾ അതെ സമയം പുറത്ത് വിട്ടിട്ടില്ല.

പെരിങ്ങോം ലോക്കൽ കമ്മിറ്റി അംഗം എ.അഖിൽ, തിരുമേനി ലോക്കൽ കമ്മിറ്റി അംഗം സേവ്യർ പോൾ, പാടിയോട്ടുചാൽ ലോക്കൽ കമ്മിറ്റി അംഗം റാംഷ, പെരിങ്ങോം ബ്രാഞ്ച് കമ്മിറ്റി അംഗം കെ.സകേഷ് എന്നിവരെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടുള്ളത്. ഇവരെല്ലാവരും പാർട്ടിക്ക് കീഴിൽ ഉള്ള സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരാണ്.

കേരള കോണ്‍ഗ്രസ് എം നേതാവിന്റെ മകനുമായി ചേർന്നു നടത്തിയ ക്രിപ്റ്റോ ട്രേഡിങ് ഇടപാടുമായി ബന്ധപ്പെട്ട തർക്കവും തുടർന്നുണ്ടായ ചില സംഭവങ്ങളുമാണ് നടപടിയിലേക്ക് നയിച്ചതെങ്കിലും പരാതിയുടെ കാര്യം സിപിഎം വെളിപ്പെടുത്തിയിട്ടില്ല. പരിശോധനയിൽ ക്രമക്കേടു കണ്ടെത്തി നടപടിയെടുക്കുകയായിരുന്നു എന്നാണ് സിപിഎമ്മിന്‍റെ വിശദീകരണം.

കോടികളുടെ ഇടപാടു നടന്നതിൽ 30 ലക്ഷം രൂപയെച്ചൊല്ലി സിപിഎമ്മിലെ ഇടപാടുകാരും കേരളാ കോണ്‍ഗ്രസ് നേതാവിന്‍റെ മകനുമായി തർക്കം ഉണ്ടായതായാണ് പുറത്ത് വരുന്നത്. കേരളാ കോണ്‍ഗ്രസ് നേതാവിന്‍റെ മകൻ സമീപകാലത്ത് വാഹനാപകടത്തിൽപെടുകയും അതിനു പിന്നിൽ സാമ്പത്തിക ഇടപാടുകാർക്കു പങ്കുണ്ടെന്ന ആരോപണം ഉയരുകയും ചെയ്തിരുന്നു. തുടർന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് സിപിഎം സംസ്ഥാന സെക്രട്ടറിക്ക് പരാതി നൽകുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഇവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും പ്രാദേശിക നേതൃത്വത്തിന്‍റെ നടപടി സിപിഎം ജില്ലാ സെക്രട്ടറി ശരിവെക്കുകയുമാന് ഉണ്ടായത്.