കട്ടിങ് പ്ലേയർ കൊണ്ട് പോലീസ് ഉദ്യോഗസ്ഥൻ പല്ല് പിഴുതു മാറ്റിയെന്ന് പരാതി

ചെന്നൈ. കട്ടിങ് പ്ലേയര്‍ ഉപയോഗിച്ച് യുവാക്കളുടെ പല്ല് പിഴുതെടുത്ത് പോലീസ്. അടിപിടി കേസില്‍ അറസ്റ്റിലായ യുവാക്കളോടാണ് പോലീസ് ഇത്തരത്തില്‍ പെരുമാറിയത്. തമിഴ്‌നാട് തിരുനല്‍വേലിയിലാണ് സംഭവം. പ്രതിഷേധം ശക്തമായതോടെ ആരോപണ വിധേയനായ ഐപിഎസ് ഉദ്യോഗസ്ഥനെതിരെ ജില്ലാ കളക്ടര്‍ അന്വേഷണം പ്രഖ്യാപിച്ചു. എഎസ്പി ബല്‍വീര്‍ സിങ്ങിനെതിരെയാണ് അന്വേഷണം നടക്കുന്നത്.

അടിപിടിക്കേസില്‍ അംബാസമുദ്രം സ്വദേശികളായ ചെല്ലപ്പയെയും മറ്റു 9 പേരെയുമാണ് പോലീസ് പിടിച്ചത്. തുടര്‍ന്ന് ഒരോ പ്രതികളെയും തന്റെ ക്യാബിനില്‍ വിളിച്ച് വരുത്തി ബല്‍വീര്‍ സിങ് പല്ലുപിഴുതെടുക്കുകയായിരുന്നു. പ്രതികളുടെ കൈയില്‍ ഗണ്‍മാനും മറ്റൊരു ഉദ്യോഗസ്ഥനും ബലമായി പിഡിച്ചു. വായ്ക്കുള്ളില്‍ കരിങ്കല്‍ ഇട്ടശേഷം കടിച്ച് പൊട്ടിക്കുവാന്‍ ആവശ്യപ്പെട്ടുവെന്നും പരാതിയില്‍ പറയുന്നു.

നടന്ന പീഡനം പുറത്ത പറയരുതെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും പരാതിക്കാര്‍ പറയുന്നു. അതിനിടെ മൂന്ന് പേര്‍ പോലീസ് സ്‌റ്റേഷനില്‍ നേരിട്ട പീഡനവിവരം പുറത്ത് പറയുകയായിരുന്നു. തുടര്‍ന്ന് വിഷയത്തില്‍ ജില്ലാ കളക്ടര്‍ അന്വേഷണം പ്രഖ്യാപിച്ചു.