മരുമകനെതിരെ നിരന്തരം വിമർശനം, കടകംപള്ളിക്ക് പിണറായി വിജയന്റെ ശാസന

തിരുവനന്തപുരം : കടകംപള്ളി സുരേന്ദ്രനെയും സിപിഐയിലെ വാഴൂർ സോമനെയും കടുത്ത ഭാഷയിൽ ശാസിച്ച് പിണറയി വിജയൻ. നിയമസഭയിൽ ടൂറിസം, വനം വകുപ്പുകൾക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ചതാണ് പിണറായി വിജയനെ പ്രകോപിപ്പിച്ചത്. ഇതിനായി പിണറായി വിജയൻ മുൻകൈ എടുത്ത് എൽഡിഎഫ് പാർലമെന്ററി പാർട്ടി യോഗം വിളിച്ചു ചേ‍ർത്തു എന്നാണ് വിവരം.

ആക്കുളം കായൽ പുനരുജ്ജീവന പദ്ധതിയും മറ്റു പല ടൂറിസം പദ്ധതികളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മരുമകൻ മുഹമ്മദ് റിയാസുമായി കടകം പള്ളി സുരേന്ദ്രൻ അസ്വാരസ്യത്തിലാണ്. പലതവണ ഇരുവരും ഒളിഞ്ഞും തെളിഞ്ഞും ഏറ്റുമുട്ടിക്കഴിഞ്ഞു.

ഇതിനിടെയാണ് ആക്കുളം കായൽ പുനരുജ്ജീവന പദ്ധതി നീണ്ടു പോകുന്നതിൽ ടൂറിസം വകുപ്പിന്റെ അലംഭാവം കടകംപള്ളി സുരേന്ദ്രൻ ചൂണ്ടിക്കാണിച്ചത്. കടകം പള്ളിയെക്കൂടാതെ സിപിഐ എം എൽ എ വാഴൂർ സോമനും സർക്കാരിനെതിരെ രംഗത്തു വന്നു. കടകംപള്ളി മന്ത്രി പി.എ.മുഹമ്മദ് റിയാസിനെ ഉന്നമിട്ടപ്പോൾ വാഴൂർ സോമന്റെ ലക്ഷ്യം എൻസിപിയുടെ മന്ത്രി എ കെ ശശീന്ദ്രനായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരെക്കൊണ്ട് വനാതിർത്തിയിൽ ഉള്ളവർക്കു ജീവിക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് വാഴൂർ സോമൻ തുറന്നടിച്ചത് പിണറായിയെ പ്രകോപിപ്പിച്ചു .

എം എൽ എ മാർ തങ്ങളുടെ മണ്ഢലത്തിലെ ജനകീയ പ്രശ്നങ്ങൾ ഉന്നയിക്കുന്നത് തുടർന്നാൽ അത് സർക്കാരിനെ പ്രതിക്കൂട്ടിലാക്കുമെന്ന് പിണറായി വിജയൻ ഭയക്കുന്നു. ഈ രണ്ടു പ്രസംഗങ്ങളും ചർച്ച ചെയ്യാൻ വേണ്ടി മുഖ്യമന്ത്രി വിളിച്ച യോഗമാണ് ഇതെന്ന് റിപ്പോർട്ടുകൾ പറയുന്നു. യോഗത്തിൽ മുഖ്യമന്ത്രി രണ്ടു പേരുടെയും പ്രസംഗങ്ങൾ വായിച്ചു. ഈ രണ്ട് എം എൽ എ മാരെയും “പരിണതപ്രജ്ഞർ” എന്ന് പുകഴ്തിയ ശേഷം ഇവരിൽ നിന്ന് ഈ നടപടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

“വിമർശനങ്ങളോ പരാതികളോ ഉണ്ടെങ്കിൽ അതു മന്ത്രിമാരോട് നേരിട്ടു പറയുന്നതിൽ “തെറ്റില്ല” . എന്നാൽ ഇതൊന്നും നിയമസഭയിൽ പൊതുചർച്ചയ്‌ക്കു വിധേയമാക്കുന്നത് ശരിയായ നടപടിയല്ല. സഭയിലെ പ്രസംഗങ്ങളിൽ ആ ജാഗ്രത പാലിച്ചേ തീരൂ. ഈ രണ്ടുപേർ പ്രസംഗിച്ചതു കാണുമ്പോൾ എന്തുകൊണ്ട് തങ്ങൾക്കും ആയിക്കൂടാ എന്നു മറ്റുള്ളവർക്കും തോന്നാം. അതുകൊണ്ടു കൂടിയാണ് ഈ യോഗം വിളിച്ച് ഇക്കാര്യം വ്യക്തമാക്കുന്നത്.”എന്ന് പിണറായി പറഞ്ഞതായിട്ടാണ് റിപ്പോർട്ടുകൾ